ആയിരങ്ങള്‍ ജയിലില്‍ കഴിയുന്നു, അര്‍ണബിന് പ്രത്യേക പരിഗണന എന്തിന്? ; വിവാദം

ആയിരങ്ങള്‍ ജയിലില്‍ കഴിയുന്നു, അര്‍ണബിന് പ്രത്യേക പരിഗണന എന്തിന്? ; വിവാദം
അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്നു/ ചിത്രം: പിടിഐ
അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്നു/ ചിത്രം: പിടിഐ

ന്യൂഡല്‍ഹി: ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യ ഹര്‍ജി അടിയന്തര പ്രാധാന്യത്തോടെ ലിസ്റ്റ് ചെയ്തതില്‍ വിമര്‍ശനവുമായി സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും മുതിര്‍ന്ന അഭിഭാഷകനുമായ ദുഷ്യന്ത് ദവെ. തങ്ങളുടെ ഹര്‍ജി പരിഗണിക്കുന്നതും കാത്ത് ആയിരങ്ങള്‍ ജയിലില്‍ കിടക്കുമ്പോള്‍ ഗോസ്വാമിയുടെ ഹര്‍ജി തിരഞ്ഞുപിടിച്ച് ലിസ്റ്റ് ചെയ്യുന്നുവെന്ന ആരോപിച്ച് ദവെ സുപ്രീം കോടതി സെക്രട്ടറി ജനറലിനു കത്തയച്ചു.

''കഴിഞ്ഞ എട്ടു മാസമായി ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഹര്‍ജി പരിഗണിക്കുന്നതും കാത്ത് ആയിരങ്ങളാണ് ജയിലില്‍ കഴിയുന്നത്. അവരുടെ ഹര്‍ജികള്‍ ആഴ്ചകളും മാസങ്ങളുമായി ലിസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ അര്‍ണബ് ഗോസ്വാമി എ്ന്നു ഹര്‍ജി നല്‍കിയാലും അത് ഉടന്‍ പരിഗണിക്കും. അസ്വസ്ഥതയുണ്ടാക്കുന്നതാണിത്'' - ദവെ കത്തില്‍ പറയുന്നു.

അര്‍ണബിന്റെ ഹര്‍ജി ലിസ്റ്റ് ചെയ്യുന്നതിന് ചീഫ് ജസ്റ്റിസിന്റെ പ്രത്യേക നിര്‍ദേശം വല്ലതുമുണ്ടോയെന്ന് ദവെ ചോദിച്ചു. ചീഫ് ജസ്റ്റിസിന്റെ പ്രത്യേക നിര്‍ദേശമില്ലാതെ ഇത്തരത്തില്‍ അടിയന്തര ലിസ്റ്റിങ് ഉണ്ടാവാന്‍ പാടില്ലാത്തതാണ്. ഇനി സെക്രട്ടറി ജനറലോ രജിസ്ട്രാറോ ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടോയെന്ന് ദവെ ആരാഞ്ഞു. 

കോടതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യമുള്ള ഒട്ടേറെ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്യുന്നില്ല എന്ന ആക്ഷേപം അഭിഭാഷകര്‍ക്കിടയില്‍ വ്യാപകമാണ്. കംപ്യൂട്ടറൈസ്ഡ് സംവിധാനത്തില്‍ എങ്ങനെയാണ് ഇത്തരത്തില്‍ ഹര്‍ജികള്‍ ക്രമം വിട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നതെന്ന് ദവെ ചോദിച്ചു.

ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരെ അര്‍ണബ് ഇന്നലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി ഇന്നു പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com