ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്ന സമയത്ത് പാര്‍ട്ടിയിലെ നിര്‍ണായക അധികാര കേന്ദ്രമായിരിന്നിട്ട് കൂടി അഹമ്മദ് പട്ടേല്‍ കേന്ദ്രമന്ത്രിയായില്ല എന്നത് ഇന്നും കൗതുകമാണ്. 2004-ല്‍ യുപിഎ അധികാരത്തില്‍ എത്തിയപ്പോള്‍ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സര്‍ക്കാരിന്റേയും മുന്നണിയുടേയും നടത്തിപ്പില്‍ അദ്ദേഹം നിര്‍ണായക പങ്കാണ് വഹിച്ചത്. ഒരു കാലത്ത് ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും ഭരണം കൈയാളിയിരുന്ന പാര്‍ട്ടി, വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈസമയത്ത് കോണ്‍ഗ്രസിലെ നിര്‍ണായക ശക്തിയായിരുന്ന അഹമ്മദ് പട്ടേലിന്റെ വിയോഗം പാര്‍ട്ടിക്ക് വലിയ നഷ്ടമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന പത്ത് വര്‍ഷവും പാര്‍ട്ടിയുടേയും സര്‍ക്കാരിലേയും നിര്‍ണായക അധികാര കേന്ദ്രമായിരുന്നു അഹമ്മദ് പട്ടേല്‍. ഗാന്ധി-നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിട്ടാണ് അറിയപ്പെട്ടിരുന്നത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം 2018-ല്‍ പാര്‍ട്ടിയുടെ ട്രഷററായി ചുമതലയേറ്റിരുന്നു.
ഗുജറാത്തില്‍ നിന്നും എട്ട് തവണയാണ് അഹമ്മദ് പട്ടേല്‍ പാര്‍ലമെന്റില്‍ എത്തിയത്. മൂന്ന് തവണ ലോക്‌സഭയിലൂടേയും അഞ്ച് തവണ രാജ്യസഭയിലൂടേയുമാണ് അദ്ദേഹം പാര്‍ലമെന്റംഗമായത്. ഗുജറാത്തില്‍ നിന്നും ലോക്‌സഭയില്‍ എത്തിയ രണ്ടാമത്തെ മുസ്ലീം എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. 2017 ഓഗസ്റ്റിലാണ് ഏറ്റവും ഒടുവില്‍ പട്ടേല്‍ രാജ്യസഭയില്‍ എത്തിയത്.
ഗുജറാത്തിലെ ബറൂച്ച് ജില്ലയില്‍ നിന്നും 1976-ലാണ് കൗണ്‍സിലറായി അഹമ്മദ് പട്ടേല്‍ രാഷ്ട്രീയരംഗത്തേക്ക് വരുന്നത്. ഗാന്ധി - നെഹ്‌റു കുടുംബവുമായുള്ള ബന്ധത്തിന്റെ പുറത്ത് പില്‍ക്കാലത്ത് അദ്ദേഹം കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി ഉയര്‍ന്നു വരികയായിരുന്നു. 1987-ലാണ് അദ്ദേഹം ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അതിനും മുന്‍പ് 1985-ല്‍ അദ്ദേഹം രാജീവ് ഗാന്ധിയുടെ പാര്‍ലമെന്റെ സെക്രട്ടറിയായി നിയമിതനായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ