ഗുവാഹത്തി: നാഗലാൻഡിൽ പട്ടിയിറച്ചി പൂർണമായും നിരോധിച്ച സംസ്ഥാന സർക്കാർ തീരുമാനം തടഞ്ഞ് ഗുവാഹത്തി ഹൈക്കോടതി. പട്ടി മാംസം വിൽപന നടത്തുന്നർ പരാതി നല്‍കിയതിന് പിന്നാലെയാണ് ഗുവാഹത്തി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ച് നിരോധനം തടഞ്ഞത്. ക്യാബിനറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് സർക്കാർ പട്ടിയിറച്ചി നിരോധിക്കാൻ തീരുമാനിച്ചതെന്നും വ്യക്തമായ നിയമനിർമാണം ഉണ്ടായിട്ടില്ലെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി.
ജൂലൈ രണ്ടിനാണ് പട്ടി മാംസം വിൽകുന്നത് നിരോധിച്ചുകൊണ്ട് സർക്കാർ തീരുമാനമിറക്കിയത്. പട്ടിയിറച്ചിയുടെ ഇറക്കുമതിക്കടക്കം നിരോധനം ഏർപ്പെടുത്തിയിരുന്നു. പട്ടികളോടുള്ള ക്രൂരത നിരോധിക്കണമെന്നാവശ്യപ്പെട്ട് മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ അനിമൽ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ (ഫിയാപോ) സർക്കാരിനു നിവേദനം നൽകിയതിന് പിന്നാലെയായിരുന്നു തീരുമാനം.
നായകളുടെ മാംസം വിൽക്കുന്ന ദയനീയമായ നിലയിലുള്ള ചിത്രങ്ങളും ഫിയാപോ പുറത്തുവിട്ടിരുന്നു. നിയമവിരുദ്ധമായ നിരവധി അറവുശാലകൾ ഉണ്ടെന്നും സംഘടന വ്യക്തമാക്കുന്നു. ഇതിന് പുറമെ അയൽ സംസ്ഥാനങ്ങളായ അസമിൽ നിന്നും പശ്ചിമബംഗാളിൽ നിന്നും നായകളെ കടത്തി കൊണ്ടുവരുന്നതായും റിപ്പോർട്ട് ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ