'ഏറ്റുമുട്ടല്‍ തുടരുന്നു'; ഹരിയാനയില്‍ കോവിഡ് വ്യാപനം രൂക്ഷമായാല്‍ ഉത്തരവാദി പഞ്ചാബ് സര്‍ക്കാര്‍ എന്ന് ഘട്ടര്‍

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള കര്‍ഷക സമരത്തിന്റെ പേരില്‍ ഹരിയാന-പഞ്ചാബ് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള വാക്‌പോര് തുടരുന്നു
'ഏറ്റുമുട്ടല്‍ തുടരുന്നു'; ഹരിയാനയില്‍ കോവിഡ് വ്യാപനം രൂക്ഷമായാല്‍ ഉത്തരവാദി പഞ്ചാബ് സര്‍ക്കാര്‍ എന്ന് ഘട്ടര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള കര്‍ഷക സമരത്തിന്റെ പേരില്‍ ഹരിയാന-പഞ്ചാബ് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള വാക്‌പോര് തുടരുന്നു. ഹരിയാനയില്‍ കോവിഡ് 19 വ്യാപനം ശക്തമായാല്‍ അതിന് കാരണം പഞ്ചാബ് സര്‍ക്കാര്‍ ആയിരിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ പറഞ്ഞു. ഇക്കാര്യം സംസാരിക്കാന്‍ വേണ്ടി താന്‍ പഞ്ചാബ് മുഖ്യമന്ത്രിയെ വിളിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം ഫോണ്‍ എടുത്തില്ല എന്നും ഘട്ടര്‍ ആരോപിച്ചു. 

നേരത്തെ, ഘട്ടര്‍ തന്നെ വിളിച്ചിട്ട് താന്‍ പ്രതികരിച്ചില്ല എന്നത് നുണയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു. തന്റെ കര്‍ഷകരോട് ചെയ്യേണ്ടതെല്ലാം ചെയ്തതിന് ശേഷം, ഇനി പത്തു തവണ വിളിച്ചാലും ഘട്ടറിന്റെ ഫോണ്‍ എടുക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പഞ്ചാബില്‍ നിന്ന് ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പോയ കര്‍ഷകരെ അംബാലയില്‍ ഹരിയാന പൊലീസ് തടഞ്ഞതോടെയാണ് രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ വാക്‌പോര് ആരംഭിച്ചത്. കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തുകയും നിരവധി കര്‍ഷകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമല്ലാതായപ്പോഴാണ് ഹരിയാന സര്‍ക്കാര്‍ അതിര്‍ത്തികള്‍ തുറന്നത്.

കര്‍ഷകര്‍ക്ക് എതിരെ ഹരിയാന സര്‍ക്കാര്‍ സ്വീകരിച്ചത് ക്രൂര നടപടികള്‍ ആണെന്ന് ആരോപിച്ച് അമരീന്ദര്‍ സിങ് രംഗത്തെത്തി. പഞ്ചാബില്‍ നിന്നെത്തിയ കര്‍ഷകര്‍ക്കൊപ്പം ഖലിസ്ഥാന്‍ തീവ്രവാദികളുമുണ്ടെന്നും ഇതിനുള്ള തെളിവ് തങ്ങളുടെ കൈവശമുണ്ട് എന്നും ഘട്ടര്‍ തിരിച്ചടിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com