പത്തൊന്‍പത് മണിക്കൂര്‍ നീണ്ട ദൗത്യം; 50 ശാസ്ത്രജ്ഞരെ തിരികെയെത്തിച്ച് വ്യോമസേന; കുടുങ്ങിയ രാജ്യം ഏതെന്ന് വെളിപ്പെടുത്താതെ സര്‍ക്കാര്‍

പത്തൊന്‍പത് മണിക്കൂര്‍ നീണ്ട ദൗത്യം; 50 ശാസ്ത്രജ്ഞരെ തിരികെയെത്തിച്ച് വ്യോമസേന; കുടുങ്ങിയ രാജ്യം ഏതെന്ന് വെളിപ്പെടുത്താതെ സര്‍ക്കാര്‍


ന്യൂഡല്‍ഹി: പത്തൊന്‍പത് മണിക്കൂര്‍ നീണ്ട ദൗത്യത്തിന് ഒടുവില്‍ മധ്യേഷ്യയിലെ ഒരു രാജ്യത്ത് കുടുങ്ങിയ 50 ശാസ്ത്രജ്ഞരെ വ്യോമസേന തിരികെയെത്തിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ ഈ രാജ്യത്തിന്റെ പേര് ഏതെന്ന് വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ തയ്യാറായിട്ടില്ല. 
ഇന്ത്യയുടെ ദക്ഷിണ ഭാഗത്താണ് ശാസ്ത്രജ്ഞരെ ഇറക്കിയത്. ഇതെവിടെയാണെന്നും വെളിപ്പെടുത്തിയിട്ടില്ല. 

'കുടുങ്ങിപ്പോയ ശാസ്ത്രജ്ഞരെ തിരികെ കൊണ്ടുവരുന്നതിന് വേണ്ടി ആ രാജ്യത്തേക്ക് പ്രത്യേക വിമാനം അയച്ചു. 19 മണിക്കൂര്‍ നീണ്ട ദൗത്യത്തിനായി ഇന്ത്യന്‍ വ്യോമസേനയിലെ സി17 ഗ്ലോബ്മാസ്റ്റര്‍ ഹെവിലിഫ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റാണ് വ്യോമസേന ഉപയോഗിച്ചത്.' സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

മധ്യേഷ്യന്‍ രാജ്യത്തെ ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്നാണ് വ്യോമസേന ദൗത്യം പൂര്‍ത്തീകരിച്ചത്.പ്രസ്തുത രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ മതിയായ ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കുക ബുദ്ധിമുട്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അമ്പതുപേരേയും തിരികെ നാട്ടിലെത്തിക്കാന്‍ തീരുമാനിച്ചത്. കോവിഡ് ബാധിതരില്‍ ഒരാളുടെ നില ഗുരുതരമാണ്. 

ഇന്ത്യയില്‍ നിന്നും പുറപ്പെട്ട വിമാനം ഒമ്പതുമണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ മധ്യേഷ്യന്‍ രാജ്യത്തെത്തി. ശാസ്ത്രജ്ഞരെ മുന്‍കൂട്ടി വിമാനത്താവളത്തിലെത്തിച്ചിരുന്നു. രണ്ടുമണിക്കൂറിനുശേഷം ഇവരെ വഹിച്ച് വിമാനം തിരികെ പറക്കുകയായിരുന്നു. 

ഇന്ത്യയുമായി വളരെ അടുത്തബന്ധമുളള മധ്യേഷ്യന്‍ രാജ്യത്താണ് ശാസ്ത്രജ്ഞര്‍ ജോലി ചെയ്തിരുന്നതെന്നും കൃഷി ഉള്‍പ്പടെ വിവിധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യമാണ് ഇതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com