ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ യാത്ര തിരിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
യമുന എക്‌സ്പ്രസ് വേയില്‍ ഡല്‍ഹിയുപി അതിര്‍ത്തിയില്‍ കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് നടന്നുപോകാന്‍ ശ്രമിച്ച ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നടന്നുപോകാന്‍ ശ്രമിച്ച നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് തടഞ്ഞത് സംഘര്‍ഷിത്തിനിടയാക്കി. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. രാഹുല്‍ ഗാന്ധിയും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. സംഘര്‍ഷത്തിനിടെ രാഹുല്‍ ഗാന്ധി നിലത്തുവീണു.
റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുലിനെയും പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കാല്‍നടയായി പോകാനുള്ള തങ്ങളുടെ ശ്രമത്തെ പൊലീസ് പലപ്രാവശ്യം തടഞ്ഞ് ലാത്തി ചാര്‍ജ് നടത്തിയെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഹങ്കാരിയായ സര്‍ക്കാരിന്റെ ലാത്തികള്‍ക്ക് തങ്ങളെ തടയാന്‍ സാധിക്കില്ലെന്ന് പ്രിയങ്ക പറഞ്ഞു.
ഒരു കുടുംബത്തിന്റെ വിലാപത്തിനൊപ്പം പങ്കുചേരുന്നതു പോലും യുപിയിലെ ജംഗിള്‍ രാജ് സര്‍ക്കാരിനെ ഭയപ്പെടുത്തുന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പൊലീസ് തനിക്കെതിരെ ലാത്തിചാര്‍ജ് നടത്തിയെന്നും ഗ്രൗണ്ടിലേക്ക് തള്ളിയിട്ടെന്നും അദ്ദേഹം പറഞ്ഞു. 'മോദിയ്ക്ക് മാത്രമേ ഈ രാജ്യത്ത് നടക്കാനുള്ള അവകാശമുള്ളോ? ഒരു സാധാരണക്കാരന് നടക്കാന്‍ പാടില്ലേ? ഞങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞു. അതുകൊണ്ടാണ് ഞങ്ങള്‍ നടന്നുതുടങ്ങിയത്'-രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ