കാമുകിക്ക് മറ്റൊരാളുമായി പ്രണയം; വിവാഹിതന്‍ യുവതിയെ കൊന്ന് പെട്ടിക്കുള്ളില്‍ അടച്ചു; 8 ദിവസത്തിന് ശേഷം നാടകീയമായി അറസ്റ്റ്

യുവതി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു
കാമുകിക്ക് മറ്റൊരാളുമായി പ്രണയം; വിവാഹിതന്‍ യുവതിയെ കൊന്ന് പെട്ടിക്കുള്ളില്‍ അടച്ചു; 8 ദിവസത്തിന് ശേഷം നാടകീയമായി അറസ്റ്റ്

ന്യൂഡല്‍ഹി: 26 കാരിയായ യുവതിയുടെ മൃതദേഹം പെട്ടിയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകന്‍ എട്ടുദിവസത്തിന് ശേഷം അറസ്റ്റില്‍. ഡല്‍ഹിയിലെ ചൗളയിലെ അപാര്‍ട്ട്‌മെന്റിലാണ് യുവതിയുടെ മൃതദേഹം പെട്ടിയിലാക്കിയ നിലയില്‍ കണ്ടെത്തിയത്.

സതീഷ് കുമാര്‍ എന്നയാളെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. അസമില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന സതീശിന് വേറെ ഭാര്യയുണ്ട്. യുവതി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇയാളുടെ ഫ്‌ലാറ്റിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്.

രണ്ട് തവണത്തെ ശ്രമത്തിന് ശേഷമാണ് ഇയാള്‍ യുവതിയെ കൊലപ്പെടുത്തിയത്. ആദ്യം വായ്‌പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാനായിരുന്നു ശ്രമം. എന്നാല്‍ അത് നടക്കാതെ വന്നപ്പോള്‍ കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു

കൊലപാതകത്തിന് ശേഷം മൃതദേഹം പെട്ടിയിലാക്കി ഇയാള്‍ സംഭവ സ്ഥലത്തു നിന്നും കടന്നുകളയുകയായിരുന്നു. ജാര്‍ഖണ്ഡ് സ്വദേശിനിയായ യുവതി ജോലി ആവശ്യത്തിനാണ് ഡല്‍ഹിയില്‍ എത്തിയത്.

ഫ്‌ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. പരിശോധനയില്‍ മൃതദേഹം പെട്ടിയിലാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തുന്നതിന് രണ്ട് ദിവസം മുമ്പെങ്കിലും കൊലപാതകം നടന്നിട്ടുണ്ടാകാമെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നത്. സെപ്റ്റംബര്‍ 25 നാണ് മൃതദേഹം പുറത്തെടുത്തത്.

അറസ്റ്റിലായ സതീശ് ഗുരുഗ്രാമിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ്. സംഭവത്തിന് പിന്നാലെ ഇയാളെ കണാതായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫുമായിരുന്നു. ഇതേ തുടര്‍ന്നാണ് സംശയം ബലപ്പെട്ടത്.

സിസിടിവി ദൃശ്യങ്ങളും കോള്‍ റെക്കോര്‍ഡുകളും പരിശോധിച്ച ശേഷമാണ് ഇയാളെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ അസമിലേക്ക് കടന്നു കളയുകയായിരുന്നു. ഇതിനിടയില്‍ മൊബൈല്‍ ഫോണ്‍ വില്‍ക്കുകയും ചെയ്‌തെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com