ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കി, യുവതിയെ പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി ; പ്രതികള്‍ക്ക് മരണം വരെ ജീവപര്യന്തം കഠിന തടവ്

പീഡനം മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച അഞ്ചാം പ്രതിക്ക് അഞ്ചു വര്‍ഷം തടവും കോടതി വിധിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പുര്‍ :  രാജസ്ഥാനില്‍ 19കാരിയായ ദലിത് യുവതിയെ പീഡിപ്പിച്ച കേസില്‍ നാലു പ്രതികള്‍ക്കു മരണംവരെ ജീവപര്യന്തം കഠിന തടവ്. പീഡനം മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച അഞ്ചാം പ്രതിക്ക് അഞ്ചു വര്‍ഷം തടവും അല്‍വാറിലെ പ്രത്യേക കോടതി വിധിച്ചു. പ്രതികള്‍ പീഡിപ്പിക്കപ്പെട്ട യുവതിക്ക് ഓരോ ലക്ഷം രൂപ പിഴ നല്‍കണമെന്ന് കോടതി വിധിച്ചു. 

ഛോട്ടേ ലാല്‍ (22), ഹന്‍സ് രാജ് ഗുജ്ജര്‍ (20), അശോക് കുമാര്‍ ഗുജ്ജര്‍ (20), ഇന്ദ്രജ്‌സിങ് ഗുജ്ജര്‍ (22) എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ്. വീഡിയോ പ്രചരിപ്പിച്ച മുകേഷ് ഗുജ്ജര്‍ (28) നെയാണ് ഐടി നിയമപ്രകാരം അഞ്ചുവര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടത്. പീഡനത്തില്‍ പങ്കാളിയായ പ്രായപൂര്‍ത്തിയാകാത്ത ആളിന്റെ വിചാരണ പ്രത്യേക കോടതിയില്‍ പുരോഗമിക്കുകയാണ്. 

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 26നാണ് സാധനങ്ങള്‍ വാങ്ങുന്നതിന് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോയ യുവതിയെ പ്രതികള്‍ പീഡിപ്പിച്ചത്. ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷമായിരുന്നു പീഡനം. യുവതിയുടെ ബന്ധുക്കള്‍ ധാനാഗാജി പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ തിരക്കു പറഞ്ഞു മടക്കിവിട്ടു.  തുടര്‍ന്ന് 30-ാം തീയതി ബന്ധുക്കള്‍ അല്‍വാര്‍ എസ്പിയെ നേരിട്ടു കണ്ടു പരാതി നല്‍കി. മേയ് രണ്ടിനാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com