അന്യായ തടങ്കല്‍ : ഹാഥ്‌രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളി

കേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും, ഇടപെടാനാകില്ലെന്നും ഹൈക്കോടതി
അന്യായ തടങ്കല്‍ : ഹാഥ്‌രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളി

അലഹാബാദ് : ഹാഥ് രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ നിയമവിരുദ്ധമായി തടഞ്ഞു വെച്ചിരിക്കുകയാണെന്ന ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളി. പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ദളിത് സംഘടനയായ അഖില ഭാരതീയ വാല്‍മീകി മഹാപഞ്ചായത്ത് ആണ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. 

പെണ്‍കുട്ടിയുടെ കുടുംബത്തെ ഗ്രാമത്തിന് പുറത്തു പോകാന്‍ സമ്മതിക്കാതെ പൊലീസും ഭരണകൂടവും അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണ് എന്നാണ് ഹര്‍ജിയിലെ ആരോപണം. എന്നാല്‍ കേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും, അതിനാല്‍ ഇടപെടാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അലഹാബാദ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. 

പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കും മറ്റ് ബന്ധുക്കള്‍ക്കും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടൈന്നും കോടതി വ്യക്തമാക്കി. സെപ്റ്റംബര്‍ 14 നാണ് ഹാഥ് രസില്‍ ദളിത് പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായത്. തുടര്‍ന്ന് ഡല്‍ഹിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. യുവതിയുടെ മൃതദേഹം രാത്രി തന്നെ പൊലീസ് സംസ്‌കരിച്ചത് വിവാദമായിരുന്നു. കേസില്‍ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com