ബെംഗളൂരു: പുസ്തകം പ്രസിദ്ധീകരിക്കുന്നതിനും അഭിനയത്തിനും സർക്കാർ ജീവനക്കാർക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി കർണാടക സർക്കാർ. ജീവനക്കാർ സിനിമയിലും സീരിയലിലും അഭിനയിക്കുന്നതിനു വിലക്കേർപ്പെടുത്തുന്നതിന് പുറമേ സർക്കാർ നയങ്ങളെ വിമർശിക്കുന്നതിനും വിലക്കുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച (ഒക്ടോബർ 27) ആണ് ഇതു സംബന്ധിച്ച കരട് പുറത്തിറങ്ങിയത്.
സർക്കാർ ജീവനക്കാർ സിനിമ, ടെലിവിഷൻ സീരിയലുകൾ എന്നിവയിൽ അഭിനയിക്കുന്നതിന് വിലക്കുണ്ടാകുമെന്ന് നിയമത്തിന്റെ കരടിൽ പറയുന്നു. പുസ്തകം പ്രസിദ്ധീകരിക്കാനും പാടില്ല. സംസ്ഥാന സർക്കാരിന്റെയോ കേന്ദ്രസർക്കാരിന്റെയോ മറ്റേതൊരു സംസ്ഥാന സർക്കാരുകളുടെയോ നയങ്ങളെ വിമർശിക്കാൻ പാടില്ലെന്നും കരടിൽ പറയുന്നു.പേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ് (ഡിപിഎആർ) ആണ് കരട് തയ്യാറാക്കിയിരിക്കുന്നത്.
നിശ്ചിത അധികാരികളിൽനിന്ന് മുൻകൂർ അനുമതി വാങ്ങിയ ശേഷം മാത്രമേ പുസ്തകം എഴുതുന്നതിനും അഭിനയിക്കുന്നതിനും സർക്കാർ ജീവനക്കാർക്ക് അനുവാദമുണ്ടായിരിക്കുകയൊള്ളു. മുൻകൂർ അനുമതിയില്ലാതെ വിദേശയാത്രകൾ നടത്തരുതെന്നും നിയമത്തിൽ പറയുന്നു. റേഡിയോ, ടെലിവിഷൻ ചാനലുകളിൽ പരിപാടികൾ സ്‌പോൺസർ ചെയ്യുന്നതിനും വിലക്കുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ