ഗുവാഹതി: ജീവിക്കാനും വ്യക്തിഗത സ്വാതന്ത്ര്യത്തിനുമുള്ള മൗലിക അവകാശത്തിന്റെ ലംഘനാണ് ബലാത്സംഗമെന്ന് ഗുവാഹതി ഹൈക്കോടതി. 2009ല്‍ ഇരുപതുകാരിയെ ബലാത്സംഗ ചെയ്തയാളെ ശിക്ഷിച്ച കീഴ്‌ക്കോടതി നടപടി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദപ്രകാരം ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണ് ബലാത്സംഗത്തില്‍ നടക്കുന്നത്. മൗലിക അവകാശങ്ങള്‍ ലംഘിക്കപ്പെട്ട ഒരാളെ, കേവലം പരിക്കേറ്റ ഒരാളെപ്പോലെയല്ല കോടതി കണക്കാക്കുന്നത്- ജസ്റ്റിസ് റൂമി കുമാരി ഫുക്കന്‍ പറഞ്ഞു.
2009 നവംബര്‍ ഇരുപത്തിയാറിന് തീന്‍സൂക്കിയ ജില്ലയിലെ ദിഗ്‌ബോയിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വിമ്മിങ് പൂളിനോടു ചേര്‍ന്ന ബാത്ത് റൂമില്‍ വച്ച് ഇരുപതുകാരി ബലാത്സംഗത്തിന് ഇരയാവുകയായിരുന്നു. കേസില്‍ പ്രതി നാസിര്‍ ഉദ്ദിന്‍ അലി കുറ്റക്കാരനെന്നു കണ്ടെത്തിയ വിചാരണക്കോടതി ഒന്‍പതു വര്‍ഷം തടവിനു ശിക്ഷിച്ചു.
വിചാരണക്കിടെ പെണ്‍കുട്ടി മൊഴിമാറ്റിയെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. മറ്റു തെളിവുകളോടു പൊരുത്തപ്പെടുന്ന പക്ഷം, ബലാത്സംഗത്തിന് ഇരയായ വ്യക്തിയുടെ മൊഴിക്കു തെളിവു മൂല്യമുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ