ജീവിക്കാന്‍ വകയില്ല; മകളെ ബന്ധുവീട്ടിലേക്ക് പറഞ്ഞയച്ചു; പതിനാറുകാരിയെ വിറ്റു എന്ന് ആരോപിച്ച് ആള്‍ക്കൂട്ടം പിതാവിനെ തല്ലിക്കൊന്നു

അച്ഛനെ സഹായിക്കാനായി മകള്‍ ചുറ്റുവട്ടത്തെ വീടുകളില്‍ വീട്ടുജോലിക്ക് പോകുമായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ: പതിനാറുകാരിയായ മകളെ വിറ്റു എന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ടം പിതാവിനെ തല്ലിക്കൊന്നു. ജീവിക്കാന്‍ വഴിയില്ലാത്തതിനാല്‍, മകളെ ബന്ധുവീട്ടിലേക്ക് പറഞ്ഞയച്ച മെയ്ന്‍പുരി സ്വദേശി സര്‍വേഷ് ദിവാകറിനെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. മകളെ വിറ്റു എന്ന് അയല്‍വാസികള്‍ പറഞ്ഞു പരത്തിയ കഥ വിശ്വസിച്ച് എത്തിയ നാട്ടുകാര്‍ ദിവാകറിനെ റോഡിലിട്ട് മര്‍ദിക്കുകയായിരുന്നു. മണിക്കൂറുകളോളം ചോരവാര്‍ന്ന് റോഡില്‍ കിടന്ന ദിവാകറിനെ പൊലീസ് എത്തി ആശുപത്രിയിലാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. തിങ്കളാഴ്ച ദിവാകര്‍ മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ആള്‍ക്കൂട്ട ആക്രമണത്തിന്റെ വീഡിയോയില്‍ നിന്ന് നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എസ്പി അജയ് കുമാര്‍ വ്യക്തമാക്കി. 

പലഹാരക്കച്ചവടക്കാരനായ ദിവാകര്‍, മെയ്ന്‍പുരിയിലെ വാടക വീട്ടില്‍ മകള്‍ക്കൊപ്പമാണ് താമസം. അച്ഛനെ സഹായിക്കാനായി മകള്‍ ചുറ്റുവട്ടത്തെ വീടുകളില്‍ വീട്ടുജോലിക്ക് പോകുമായിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ദിവാകര്‍ മകളെ നോയിഡയിലെ ബന്ധുവീട്ടിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്. 

ദിവാകറിന്റെ മകള്‍ക്ക് ഒരുലക്ഷം രൂപ നല്‍കുമെന്ന് സമാജ്‌വാദി പാര്‍ട്ടി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ പത്തുലക്ഷം നല്‍കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com