ന്യൂഡൽഹി: പ്ലാസ്മ തെറാപ്പി കൊറോണ വൈറസ് ബാധ മൂലമുള്ള മരണം തടയില്ലെന്ന് ഐസിഎംആർ പഠനം. ഇന്ത്യയിലെ 39 പൊതു, സ്വകാര്യ ആശുപത്രികളിൽ പ്ലാസ്മ തെറാപ്പിയുടെ ഫലപ്രാപ്ത്തി അന്വേഷിച്ച് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയത്. ഏപ്രിൽ 22 മുതല്‍ ജൂലൈ 14 വരെയാണ് സമാന്തര രണ്ടാം ഘട്ട ട്രയൽ നടത്തിയത്.
1210 രോഗികളിൽ നിന്ന് ക്രമം പാലിക്കാതെ തിരഞ്ഞെടുത്ത 464 പേരിലാണ് പഠനം നടത്തിയത്. ഓപ്പൺ-ലേബൽ, പാരലൽ-ആം, ഫേസ് II, മൾട്ടിസെന്റർ റാൻഡമൈസ്ഡ് കൺട്രോൾ ട്രയൽ (PLACID ട്രയൽ) ആണ് നടത്തിയത്. 24 മണിക്കൂർ ഇടവേളയിൽ 200 മില്ലിലിറ്റർ പ്ലാസ്മ ഡോസ് നിവേശിപ്പിക്കുകയായിരുന്നു.
കോവിഡ് 19 സ്ഥിരീകരിച്ച് ആശുപത്രികളിലായിരുന്ന രോഗികളിലാണ് ട്രയൽ നടന്നത്. എന്നാൽ കോവിഡിൽ നിന്ന് രോഗമുക്തി നേടിയ ഒരാളുടെ രക്തത്തിൽ നിന്ന് ആന്റിബോഡികൾ എടുക്കുന്നതും ആ ആന്റിബോഡികളെ സജീവമായ കോവിഡ് രോഗിയിലേക്ക് മാറ്റുന്നതും വൈറസ് ബാധമൂലമുള്ള മരണം കുറയ്ക്കില്ലെന്നാണ് കണ്ടെത്തിയത്. രോഗം മൂർച്ഛിക്കുന്നത് തടയാനും ഇത് സഹായിക്കില്ലെന്നും പഠനത്തിൽ കണ്ടെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ