മകന് കുഞ്ഞ് പിറക്കണം, 'ദൈവം സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ടു'; ഏഴു വയസുകാരനെ കുരുതി കൊടുത്തു, 52കാരന്‍ പിടിയില്‍

ഒഡീഷയില്‍ മകന് കുഞ്ഞ് പിറക്കുന്നതിന് ഏഴു വയസുകാരനെ കുരുതി കൊടുത്ത് 52 കാരന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭുവനേശ്വര്‍: ഒഡീഷയില്‍ മകന് കുഞ്ഞ് പിറക്കുന്നതിന് ഏഴു വയസുകാരനെ കുരുതി കൊടുത്ത് 52 കാരന്‍. ദൈവത്തെ പ്രീതിപ്പെടുത്താന്‍ ഏഴു വയസുകാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുളത്തില്‍ വലിച്ചെറിയുകയായിരുന്നുവെന്ന് 52കാരന്‍ പൊലീസിന് മുന്‍പാകെ കുറ്റസമ്മതം നടത്തി. കുട്ടിയെ കാണാനില്ല എന്ന മാതാപിതാക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ 52കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്ത് വന്നത്.

ഒഡീഷ ബലാസോറിലെ ഗ്രാമത്തിലാണ് സംഭവം. 52കാരന്‍ ലക്ഷ്മിദാര്‍ മാലിക്കാണ് പിടിയിലായത്. ബാബുറാം ബോത്തമിന്റെ മകനായ ഹിമാംഗ്ഷു ബോത്തമാണ് ദാരുണമായി കൊല്ലപ്പെട്ടത്. മാലിക്കിന്റെ മകന് കല്യാണം കഴിഞ്ഞ് അഞ്ചു വര്‍ഷമായിട്ടും മക്കളില്ല.മരുമകളെ പല ഡോക്ടര്‍മാരുടെയും അടുത്ത് കൊണ്ടുപോയി ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. അതിനിടെ ആയുര്‍വ്വേദ മരുന്നുകളും കൊടുത്തു. വ്യാജ ഡോക്ടര്‍മാരെ പോലും കാണിച്ചതായി പ്രതി പറഞ്ഞതായി പൊലീസ് പറയുന്നു.

അതിനിടെ  സ്വപ്‌നത്തില്‍ ദൈവം പ്രത്യക്ഷപ്പെട്ടു എന്നും ഒരു കുട്ടിയെ കുരുതി നല്‍കിയാല്‍ കൊച്ചുമകന്‍ ഉണ്ടാവുമെന്ന് ദൈവം പറഞ്ഞതായും ലക്ഷ്മിദാര്‍ മൊഴി നല്‍കി. കൂടാതെ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവുമെന്നും ദൈവം അരുള്‍ ചെയ്തതായി ലക്ഷ്മിദാര്‍ പറഞ്ഞു. ഇതോടെ കുട്ടിക്ക് വേണ്ടിയുളള തെരച്ചില്‍ ആരംഭിച്ചു.

അതിനിടെയാണ് ഏഴു വയസുകാരനായ ഹിമാംഗ്ഷു ബോത്തത്തെ കണ്ടെത്തിയത്. കുട്ടിയുടെ രക്ഷിതാക്കള്‍ പലപ്പോഴും വീട്ടില്‍ ഉണ്ടാവില്ല. ഇത് അവസരമായി കണ്ട് കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. കുട്ടിയെ കുളത്തിന്റെ അടുത്ത് കൊണ്ടുപോയി കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. ഗ്രാമത്തില്‍ നിന്ന് ഒരു കിലോ മീറ്റര്‍ അകലെയുളള കുളത്തില്‍ മൃതദേഹം വലിച്ചെറിഞ്ഞതായും മൊഴിയില്‍ പറയുന്നു.

കുളം കാടുപിടിച്ച് കിടക്കുന്നതിനാല്‍ ആരും ഇക്കാര്യം അറിയില്ല എന്നാണ് ലക്ഷ്മിദാര്‍  കരുതിയിരുന്നത്. എന്നാല്‍ ഹിമാംഗ്ഷു ബോത്തത്തിന്റെ മാതാപിതാക്കള്‍ മകനെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com