ന്യൂഡൽഹി: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ രൂപകൽപ്പന ചെയ്ത ആരോഗ്യസേതു ആപ്ലിക്കേഷൻ പാകിസ്ഥാൻ ദുരുപയോഗപ്പെടുത്തിയേക്കാമെന്ന് റിപ്പോർട്ടുകൾ. ആപ്ലിക്കേന്റെ പേരിൽ ചെറിയ മാറ്റം വരുത്തി വിവരങ്ങൾ ചോർത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായി പ്രതിരോധ മന്ത്രാലയം. പ്രതിരോധ വകുപ്പ് വക്താവിനെ ഉദ്ധരിച്ച് ദി പ്രിന്റാണ് വാർത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒരാളുടെ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കോവിഡ് 19 ടെസ്റ്റുകളുടെ ഡാറ്റാബേസ് ഉപയോഗിച്ച് ക്രോസ് റഫറൻസ് ചെയ്യുന്നതിനും ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്ന തരത്തിലുമാണ് ആരോഗ്യസേതു ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്.
Aarogya Setu എന്നാണ് ഇന്ത്യയുടെ ആപ്ലിക്കേഷന്റ പേര്. എന്നാൽ പാകിസ്താൻ ആസ്ഥാനമായുള്ള ഓപ്പറേറ്റർമാർ ArogyaSetu.apk എന്ന പേരിൽ ഒരു ആപ്ലിക്കേഷൻ വികസിപ്പിച്ചിട്ടുണ്ട്. ഇത് ബ്രിട്ടണിൽ നിന്ന് വാട്സാപ്പ് വഴി ഇന്ത്യൻ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയ വക്താക്കൾ അറിയിച്ചു.
ഈ ആപ്ലിക്കേഷൻ ആരെങ്കിലും ഇൻസ്റ്റാൾ ചെയ്താൽ മൊബൈലിൽ സേവ് ചെയ്തിരിക്കുന്ന പല വിവരങ്ങളും കോൺടാക്ട് വിവരങ്ങളും ചോർത്താൻ അവർക്ക് സാധിക്കും. ഇത് സംബന്ധിച്ച് വകുപ്പുകൾക്ക് ജാഗ്രതാനിർദേശം ലഭിച്ചിട്ടുണ്ടെന്നും mygov.inൽ നിന്നോ ആൻഡ്രോയിഡ്, ഐഒഎസ് പ്ലേ സ്റ്റോറിൽ നിന്നോ മാത്രമേ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവൂ എന്ന് നിർദേശം ലഭിച്ചതായും വക്താക്കൾ വിശദീകരിച്ചു.
ആരോഗ്യ സേതു ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ ചില പ്രോട്ടോക്കോളുകൾ പാലിക്കാൻ സൈനിക ഉദ്യോഗസ്ഥർക്ക് നേരത്തെ തന്നെ നിർദേശങ്ങൾ ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. കന്റോൺമെന്റുകളിലേക്കോ മിലിട്ടറി സ്റ്റേഷനുകളിലേക്കോ നീങ്ങുമ്പോൾ ലൊക്കേഷൻ സേവനങ്ങൾ സ്വിച്ച് ഓഫ് ചെയ്യുക, ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ റാങ്ക്, അപ്പോയിന്റ്മെന്റ്, ഉപയോക്താക്കളുടെ കോൺടാക്റ്റ് ലിസ്റ്റ് എന്നിവ ഉൾപ്പെടെയുള്ള സേവന ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്നും, എല്ലാത്തരം സൈബർ മുൻകരുതലുകളും ആരോഗ്യസേതു ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ പാലിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ