ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധിക്ക് ഒടുവിൽ പരിഹാരം. സച്ചിൻ പൈലറ്റ് കോൺഗ്രസിലേക്ക് തിരിച്ചെത്തുമെന്ന് ഉറപ്പായതോടെയാണ് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ സച്ചിൻ, പാർട്ടിക്കു വേണ്ടി പ്രവർത്തിക്കാൻ തയാറാണെന്ന് വ്യക്തമാക്കി. സച്ചിൻ ഉന്നയിച്ച പരാതികൾ പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് മൂന്നംഗ സമിതിക്കു രൂപം നൽകും.
വെള്ളിയാഴ്ച നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് രാഷ്ട്രീയ പ്രതിസന്ധിയിൽ മഞ്ഞുരുകുന്നത്. സച്ചിൻ പൈലറ്റിനെതിരെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും നിലപാട് മയപ്പെടുത്തിയിരുന്നു.
തിരിച്ചു പോകാനുള്ള സമ്മർദ്ദം സച്ചിൻ പൈലറ്റിന് മേൽ വിമത എംഎൽഎമാർ ശക്തമാക്കിയിരുന്നു. അതിനിടെയാണ് അദ്ദേഹം രാഹുലും പ്രിയങ്കയുമായി ചർച്ച നടത്തിയത്. രാഹുലിന്റെ ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ കലാപക്കൊടിയുയർത്തിയാണ് സച്ചിൻ പൈലറ്റ് പാർട്ടിയിലെ വിമത നേതാവ് ആയത്. പാർട്ടിക്കുള്ളിലെ പോര് കോടതി കയറിയതോടെ, ഏതാനും ആഴ്ചകളായി സച്ചിനുമായുള്ള സമ്പർക്കം ഹൈക്കമാൻഡ് നിർത്തിയിരുന്നു. എന്നാൽ, തന്റെ ഭാഗം വിശദീകരിച്ച് കഴിഞ്ഞ ദിവസം സച്ചിൻ കത്തയച്ചതോടെയാണു വീണ്ടും അനുനയ ചർച്ച പുനരാരംഭിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ