തീയതിയും സമയവും നിങ്ങള്‍ നിശ്ചയിച്ചോളൂ, ചര്‍ച്ചയ്ക്കു തയാര്‍; കര്‍ഷക സംഘടനകള്‍ക്കു കേന്ദ്രത്തിന്റെ കത്ത് 

പ്രശ്‌നത്തിന് യുക്തിഭദ്രമായ പരിഹാരം കാണാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് കത്തില്‍ പറയുന്നു
സിംഘു അതിര്‍ത്തിയില്‍ തടിച്ചുകൂടിയ കര്‍ഷകര്‍/ പിടിഐ
സിംഘു അതിര്‍ത്തിയില്‍ തടിച്ചുകൂടിയ കര്‍ഷകര്‍/ പിടിഐ

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന സംഘടനകളെ വീണ്ടും ചര്‍ച്ചയ്ക്കു ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍. ചര്‍ച്ചയ്ക്കുള്ള തീയതിയും സമയവും അറിയിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത്. പ്രശ്‌നത്തിന് യുക്തിഭദ്രമായ പരിഹാരം കാണാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് കത്തില്‍ പറയുന്നു. 

സര്‍ക്കാര്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചാല്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് ഇന്നലെ കര്‍ഷക സംഘടനകള്‍  വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര് സംഘടനകള്‍ക്കു കത്തു നല്‍കിയത്. നേരത്തെ കര്‍ഷക സംഘടനാ നേതാക്കളും സര്‍ക്കാരും പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല. 

അതിനിടെ സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന്  എംപിമാരുടെ നേതൃത്വത്തില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. രാഹുല്‍ഗാന്ധി ഉള്‍പ്പെടെ മൂന്നു നേതാക്കള്‍ രാഷ്ട്രപതിയെ കണ്ട് നിവേദനം നല്‍കി. രാഹുല്‍ഗാന്ധി, ഗുലാം നബി ആസാദ്, ലോക്‌സഭയിലെ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരാണ് രാഷ്ട്രപതിയെ കണ്ടത്. 

അതേസമയം വിലക്ക് ലംഘിച്ച് പ്രതിഷേധം തുടര്‍ന്ന് നേതാക്കള്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെയും കെ സി വേണുഗോപാലിന്റെയും നേതൃത്വത്തില്‍ അക്ബര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കര്‍ഷക സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവനിലേക്ക് സമാധാനപരമായ മാര്‍ച്ച് നടത്തിയത് പൊലീസ് തടഞ്ഞു. ഇത് ഫാസിസ്റ്റ് നടപടിയാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com