ന്യൂഡല്‍ഹി :ചൈനയുമായുള്ള ചര്‍ച്ചകള്‍ വിജയിച്ചിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. അതിര്‍ത്തിയില്‍ അതേ സ്ഥിതി നിലനില്‍ക്കുകയാണ്. ഇന്ത്യയും ചൈനയും അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടി. അതേസമയം പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചകള്‍ തുടരുകയാണെന്നും രാജ്‌നാഥ് സിങ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
അതിര്‍ത്തിയിലെ കടന്നുകയറ്റ ശ്രമങ്ങള്‍ എന്തു വില കൊടുത്തും പ്രതിരോധിക്കും. സൈനിക തലത്തിലുള്ള അടുത്ത ഘട്ട ചര്‍ച്ച ഏതുസമയത്തും ആരംഭിച്ചേക്കാം. ചര്‍ച്ചകളില്‍ പോസിറ്റീവ് ആയ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നമ്മുടെ ഭൂമി കയ്യടക്കാനുള്ള ഏതു നീക്കവും തടയും. അതിനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ട്.
എല്ലാ രാജ്യങ്ങളുമായും സമാധാനപരമായ ബന്ധം പുലര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റ ശേഷം രാജ്യസുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. രാജ്യത്തെ പ്രതിരോധസേനകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പരമാവധി സൗകര്യങ്ങളാണ് നല്‍കുന്നത്.
സമരം ചെയ്യുന്ന കര്‍ഷകരെ നക്‌സലുകള്‍ എന്നാ ഖാലിസ്ഥാന്‍ ഭീകരര്‍ എന്നോ ആരും വിളിച്ചിട്ടില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. കര്‍ഷകരെ സര്‍ക്കാര്‍ ഏറ്റവും അധികം ബഹുമാനിക്കുന്നു. അവര്‍ നമ്മുടെ അന്നദാതാക്കളാണ്. കര്‍ഷകരെ ബാഹ്യ ശക്തികള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കര്‍ഷകര്‍ യെസ് ഓര്‍ നോ ഉത്തരങ്ങള്‍ക്ക് പകരം, സര്‍ക്കാരുമായി വിഷയാധിഷ്ഠിതമായ ചര്‍ച്ചയ്ക്ക് തയ്യാറാകണം. ഒരു തീരുമാനം കണ്ടെത്താനാവുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.
കര്‍ഷകസമരവുമായി ബന്ധപ്പെട്ട് മറ്റു രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുടെ അഭിപ്രായപ്രകടനങ്ങളെ പ്രതിരോധമന്ത്രി വിമര്‍ശിച്ചു. കര്‍ഷകസമരം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. സിഖ് സഹോദരന്മാര്‍ രാജ്യത്തെ സംസ്‌കാരം സംരക്ഷിക്കുന്നവരാണ്. അവരുടെ ആത്മാര്‍ത്ഥതയെ ആരും ചോദ്യം ചെയ്തിട്ടില്ല.
വിവാഹത്തിനായുള്ള മതപരിവര്‍ത്തനം വ്യക്തിപരമായി അംഗീകരിക്കാനാവില്ല. കൂട്ട മതപരിവര്‍ത്തനം അവസാനിപ്പിക്കേണ്ടതാണ്. സ്വാഭാവിക മതപരിവര്‍ത്തനവും നിര്‍ബന്ധിത മതപരിവര്‍ത്തനവും രണ്ടാണ്. നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തുന്ന കേസുകള്‍ നിരവധിയാണ്. ഇതുസംബന്ധിച്ച എല്ലാ കാര്യങ്ങളും സര്‍ക്കാരുകള്‍ പരിഗണിക്കേണ്ടതാണെന്ന് രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ