ശ്രീനഗർ: അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നതിന്‍റെ വാർഷികത്തോടനുബന്ധിച്ച് കശ്മീരിൽ ഇന്‍റർനെറ്റ് നിരോധനം ഏർപ്പെടുത്തി. 2001ലെ പാർലിമെന്‍റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിനെ 2013 ഫെബ്രുവരി ഒമ്പതിനാണ് തിഹാർ ജയിലിൽ തൂക്കിക്കൊന്നത്. അക്രമസംഭവങ്ങൾ തടയാൻ മുൻകരുതലെന്ന നിലയ്ക്കാണ് ഇന്‍റർനെറ്റ് നിരോധനം.
അഫ്സൽ ഗുരു ചരമവാർഷിക ദിനമായ ഫെബ്രുവരി ഒമ്പതിനും മഖ്ബൂൽ ഭട്ടിന്‍റെ ചരമവാർഷിക ദിനമായ ഫെബ്രുവരി 11നും ബന്ദ് ആചരിക്കാൻ ജമ്മു കശ്മീർ ലിബറേഷൻ ഫ്രന്‍റ് ആഹ്വാനം ചെയ്തിട്ടുണ്ട്. നാഷണൽ ലിബറേഷൻ ഫ്രന്‍റ് സ്ഥാപകനായ മഖ്ബൂൽ ഭട്ടിനെ 1984ൽ തിഹാർ ജയിലിൽ തൂക്കിക്കൊന്നതാണ്.
ബന്ദ് ആഹ്വാനത്തെ തുടർന്ന് ശ്രീനഗറിലും കശ്മീരിന്‍റെ മറ്റ് ഭാഗങ്ങളിലും ജനജീവിതം സ്തംഭിച്ചു. കടകളും മാർക്കറ്റുകളും അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗത സംവിധാനത്തേയും ബന്ദ് ബാധിച്ചു. ബന്ദിന് ആഹ്വാനം ചെയ്ത ജെ.കെ.എൽ.എഫ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ