ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും ഇന്നു വീണ്ടും സംഘര്‍ഷം. പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഭജന്‍പുരയിയലും ഗോകുല്‍പുരിയിലും കല്ലേറുണ്ടായി. വെടിയേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ മുതല്‍ ചില മേഖലകളില്‍ കല്ലേറുണ്ടായിരുന്നു. കടകള്‍ക്കു തീവച്ചതായും വെടിവയ്പു നടന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ സംഘര്‍ഷം നിയന്ത്രിക്കാന്‍ ആവശ്യത്തിന് പൊലീസിനെ നിയമിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നല്‍കിയതായി കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. ആവശ്യമെങ്കില്‍ സൈന്യത്തെ രംഗത്തിറക്കാനും തീരുമാനമായി. രാഷ്ട്രീയം മറന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചുവെന്ന് കെജരിവാള്‍ പറഞ്ഞു.
വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ മാര്‍ച്ച് 24വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതേസമയം, കലാപം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. കര്‍വാന്‍ നഗറിലും യമുമാനഗറിലും സംഘര്‍ഷമുണ്ടെന്നാണ് വിവരം. ഗോകുല്‍പുരി, കബീര്‍ നഗര്‍, മൗജ്പൂര്‍, ബ്രഹ്മപുരി എന്നിവിടങ്ങലില്‍ ഇന്നും സംഘര്‍ഷമുണ്ടായി. തുവരെയുള്ള കണക്ക് പ്രകാരം, അക്രമ സംഭവങ്ങളില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 146പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 98പേര്‍ സാധാരണക്കാരും 48പേര്‍ പൊലീസുകാരുമാണ്.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലാണ് കഴിഞ്ഞ ദിവസം രാത്രി സംഘര്‍ഷമുണ്ടായത്. ഇവര്‍ പര്‌സപരം കല്ലെറിയുകയും വാഹനങ്ങള്‍ക്കും കടകള്‍ക്കും തീയിടുകയുമായിരുന്നു.സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ