മുംബൈ: സോലാപുരിൽ നിന്നുള്ള ബിജെപി എംപിയുടെ ജാതി സർട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തൽ. ബിജെപി എംപിയും ലിംഗായത്ത് സന്യാസിയുമായ ജയ് സിദ്ധേശ്വർ സ്വാമിയുടെ സർട്ടിഫിക്കറ്റാണ് വ്യാജമെന്ന് കണ്ടെത്തിയിരിക്കുന്നത്. സ്വാമി പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടില്ലെന്നാണ് കണ്ടെത്തിയത്.
വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ) നേതാവ് പ്രമോദ് ഗായ്ക്‌വാഡിന്റെ പരാതിയിൽ സോലാപുർ ജില്ല കാസ്റ്റ് വെരിഫിക്കേഷൻ കമ്മിറ്റിയുടേതാണ് കണ്ടെത്തൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി തഹസിൽദാർക്ക് പരാതി നൽകണമെന്നും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ഈ തീരുമാനത്തിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സിദ്ധേശ്വർ സ്വാമിയുടെ അഭിഭാഷകൻ പറഞ്ഞു.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീൽകുമാർ ഷിൻഡെയെയും പ്രകാശ് അംബേദ്കറെയും പരാജയപ്പെടുത്തിയാണ് സ്വാമി ലോക്സഭാംഗത്വം നേടിയത്. എന്നാൽ പുതിയ വിവാദങ്ങളോടെ എംപി സ്ഥാനം പ്രതിസന്ധിയിലായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ