ജെഎന്‍യു ആക്രമണം 'മുംബൈ ഭീകരാക്രമണത്തിന്' സമാനം ; അക്രമികളെ വെളിച്ചത്ത് കൊണ്ടുവരണമെന്ന് ഉദ്ധവ് താക്കറെ

'ആക്രമണകാരികള്‍ മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? അവര്‍ ഭീരുക്കളായിരുന്നു
ജെഎന്‍യു ആക്രമണം 'മുംബൈ ഭീകരാക്രമണത്തിന്' സമാനം ; അക്രമികളെ വെളിച്ചത്ത് കൊണ്ടുവരണമെന്ന് ഉദ്ധവ് താക്കറെ


ന്യൂഡല്‍ഹി:  ജെഎന്‍യു കാമ്പസിലുണ്ടായ മുഖംമൂടി ആക്രമണത്തെ മുംബൈ ഭീകരാക്രമണത്തോട് ഉപമിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ജെഎന്‍യു ക്യാമ്പസില്‍ അക്രമികള്‍ അഴിഞ്ഞാടിയത് മുംബൈ ഭീകരാക്രമണത്തെയാണ് അനുസ്മരിപ്പിക്കുന്നത്. ഇരുമ്പുദണ്ഡും ചുറ്റികയും അടക്കമുള്ള ആയുധങ്ങളുമായെത്തിയ അക്രമികളുടെ അഴിഞ്ഞാട്ടം തികഞ്ഞ ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു.

'ആക്രമണകാരികള്‍ മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? അവര്‍ ഭീരുക്കളായിരുന്നു. ഇത് എന്നെ 26/11 മുംബൈ ഭീകരാക്രമണത്തെ ഓര്‍മ്മപ്പെടുത്തി. ഇത്തരം ആക്രമണങ്ങള്‍ മഹാരാഷ്ട്രയില്‍ അനുവദിക്കില്ല' എന്നും ഉദ്ധവ് താക്കറെ പറഞ്ഞു

മുഖംമൂടി അക്രമത്തിന് പിന്നിലുള്ളവരെ കണ്ടെത്തണം. അവരെ വെളിച്ചത്ത് കൊണ്ടുവരണം. അതിന് അന്വേഷണം ആവശ്യമാണ്. രാജ്യത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭീതി നിലനില്‍ക്കുന്നുണ്ട്. ഇത് മാറ്റി, അവര്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്തിക്കൊണ്ടുവരാന്‍ നാം ഒത്തൊരുമിക്കണമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ഭയന്ന യുവത രോഷാകുലരാണ്. നമ്മുടെ യുവത ഭീരുക്കളല്ല. അവരെ പ്രകോപിപ്പിച്ച് ബോംബിന് തീകൊളുത്തരുത്. സംഭവത്തില്‍ കൃത്യമായി ഇടപെട്ട് നടപടിയെടുക്കണമെന്ന് അദ്ദേഹം ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരാന്‍ ഇടയാക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് ജെഎൻയുവിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ആയുധങ്ങളുമായി മുഖംമൂടി ധരിച്ച യുവതികൾ ഉൾപ്പെടെയുള്ള സംഘം വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു. ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെ 34ലേറെ പേർക്ക് സംഘർഷത്തിൽ പരിക്കേറ്റിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com