പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നുവര്‍ഷത്തോളം പീഡിപ്പിച്ചു ; മുന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അറസ്റ്റില്‍

സര്‍ക്കാര്‍ കെട്ടിടത്തില്‍ വെച്ചും ഗുപ്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നുവര്‍ഷത്തോളം പീഡിപ്പിച്ചു ; മുന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അറസ്റ്റില്‍

റായ്പൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അറസ്റ്റില്‍. ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഡോ. രമണ്‍സിങിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഓംപ്രകാശ് ഗുപ്തയാണ് പീഡനക്കേസില്‍ അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി എഎസ്പി പ്രഫുല്‍ താക്കൂര്‍ അറിയിച്ചു.

രാജ്‌നന്ദ്ഗാവ് സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഓംപ്രകാശ് ഗുപ്ത പീഡിപ്പിച്ചത്. വീട്ടുവേലയ്ക്കും പഠനത്തിനുമായാണ് കുട്ടിയെ ഗുപ്തയുടെ വീട്ടില്‍ പാര്‍പ്പിച്ചിരുന്നത്. 2016 മുതല്‍ 2019 ഡിസംബര്‍ വരെ പല തവണ ഇയാള്‍  പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

നയാ റായ്പൂരിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ വെച്ചും ഗുപ്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി. ഇക്കാര്യം പുറത്തറിഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി വിവരങ്ങളെല്ലാം വീട്ടില്‍ പറയുകയും, തുടര്‍ന്ന് ഒരു സന്നദ്ധസംഘടനയുടെ സഹായത്തോടെ റായ്പൂരിലെ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.

സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ബിജെപി പ്രതികരിച്ചു. ഇത് വ്യക്തിപരമായ വിഷയമാണ്. പാര്‍ട്ടി ഇക്കാര്യം അറിഞ്ഞിട്ടുപോലുമില്ല. ബിജെപി നേതാവായ മുന്‍മുഖ്യമന്ത്രി രമണ്‍സിങ് പൊലീസ് അറിയിക്കുമ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും ബിജെപി വക്താവ് സഞ്ജയ് ശ്രീവാസ്തവ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com