നിരോധനാജ്ഞ ലംഘിച്ച് ബിജെപി പ്രകടനം, തടയാന്‍ ജില്ലാ കളക്ടര്‍ നേരിട്ട്, 'കൈകാര്യം ചെയ്ത' ഡെപ്യൂട്ടി കളക്ടറുടെ മുടിയില്‍ വലിച്ചിഴച്ച് പ്രവര്‍ത്തകര്‍, കേസ് ( വീഡിയോ)

നിരോധനാജ്ഞ ലംഘിച്ച് ബിജെപി പ്രകടനം, തടയാന്‍ ജില്ലാ കളക്ടര്‍ നേരിട്ട്, 'കൈകാര്യം ചെയ്ത' ഡെപ്യൂട്ടി കളക്ടറുടെ മുടിയില്‍ വലിച്ചിഴച്ച് പ്രവര്‍ത്തകര്‍, കേസ് ( വീഡിയോ)

വിലക്ക് മറികടന്ന് മുന്നോട്ടുപോകാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകരെ വലിച്ചിഴച്ച് ഡെപ്യൂട്ടി കളക്ടര്‍ പൊലീസിന് കൈമാറി


ഭോപ്പാല്‍ : മധ്യപ്രദേശിലെ രാജ്ഗഡില്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് നിരോധനാജ്ഞ ലംഘിച്ച് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പരിപാടി സംഘര്‍ഷത്തില്‍ കലാശിച്ചു. ഇതേത്തുടര്‍ന്ന് പരിപാടിയുടെ സംഘാടകരായ പ്രവര്‍ത്തകര്‍ പൊലീസ് ഉദ്യോഗസ്ഥരും മറ്റ് അധികൃതരുമായി ഏറ്റുമുട്ടി. നിരോധനാജ്ഞ മറികടന്ന് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം തടയാന്‍ രാജ്ഗഡ് കളക്ടര്‍ നിവേദിത തന്നെ നേരിട്ട് രംഗത്തെത്തി. ബിജെപി പ്രവര്‍ത്തകനെ കളക്ടര്‍ തടയുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.

ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ചിനെ പൊലീസ് ശക്തമായി പ്രതിരോധിച്ചതോടെ സംഘര്‍ഷം ശക്തമായി. ഇതിനിടെ പ്രവര്‍ത്തകരെ നേരിടാന്‍ ഡെപ്യൂട്ടി കളക്ടര്‍ പ്രിയ വര്‍മ്മയും സ്ഥലത്തെത്തി. വിലക്ക് മറികടന്ന് മുന്നോട്ടുപോകാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകരെ വലിച്ചിഴച്ച് ഡെപ്യൂട്ടി കളക്ടര്‍ പൊലീസിന് കൈമാറി. അതോടെ ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കാന്‍ തുടങ്ങി.

ഈ സമയം കൊടിയുമായി മറ്റൊരു ബിജെപി പ്രവര്‍ത്തകന്‍ മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നത് പ്രിയ വര്‍മ്മയുടെ ശ്രദ്ധയില്‍പ്പെട്ടു. കൊടി പിടിച്ചുവാങ്ങിയ ഡെപ്യൂട്ടി കളക്ടര്‍ അദ്ദേഹത്തെ തല്ലുകയും പൊലീസിന് ഏല്‍പ്പിക്കുകയും ചെയ്തു. ഇതിനിടെ ഏതാനും ബിജെപി പ്രവര്‍ത്തകര്‍ പ്രിയയുടെ തലമുടിയില്‍ പിടിച്ച് വലിച്ച് വീഴ്ത്താന്‍ ശ്രമിച്ചു.

ഇവരെ പൊലീസ് പിടികൂടി. ഡെപ്യൂട്ടി കളക്ടര്‍ പ്രിയ വര്‍മ്മയെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പൗരത്വ നിയമത്തെ അനുകൂലിച്ച് ബിജെപി പ്രകടനം നടത്തുന്നത് സംഘര്‍ഷത്തിന് ഇടയാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ രാജ്ഗഡില്‍ ജില്ലാ ഭരണകൂടം ശനിയാഴ്ച മുതല്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com