അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന്റെ ബന്ധുക്കൾ അറസ്റ്റിൽ; യുഎപിഎ ചുമത്തി

അട്ടപ്പാടിയില്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ കുടുംബത്തിലെ മൂന്ന് പേരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു
അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന്റെ ബന്ധുക്കൾ അറസ്റ്റിൽ; യുഎപിഎ ചുമത്തി

സേലം: അട്ടപ്പാടിയില്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ കുടുംബത്തിലെ മൂന്ന് പേരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. തമിഴ്നാട് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മണിവാസകത്തിന്റെ സഹോദരി സേലം ഓമല്ലൂര്‍ സ്വദേശിയായ ലക്ഷ്മി, ഭര്‍ത്താവ് ഷാലിവാഹനന്‍, മകന്‍ സുധാകരന്‍ എന്നിവരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. 

പൊലീസ് വിലക്ക് ലംഘിച്ച് മണിവാസകത്തിന്റെ ശരീരം ഏറ്റുവാങ്ങി ഇവർ സംസ്കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യദ്രോഹകുറ്റം ചുമത്തി  ജയിലിൽ  അടച്ചത്. ജനുവരി 24നാണ് ലക്ഷ്മിയെയും മകന്‍ സുധാകരനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. 26ന് ലക്ഷ്മിയുടെ ഭര്‍ത്താവ് ഷാലിവാഹനനെയും  അറസ്റ്റു ചെയ്തു. പിന്നീട് ഇയാളുടെ പേരിലും യുഎപിഎ ചുമത്തുകയായിരുന്നു.

2019 ഒക്ടോബര്‍ 29 നാണ് അട്ടപ്പാടി മഞ്ചക്കണ്ടി വനമേഖലയില്‍ മണിവാസകം ഉൾപ്പെടെ നാല്  പേർ പൊലീസിന്റെ വെടിയേറ്റ്  കൊല്ലപ്പെട്ടത്. മൃതദേഹം വിട്ടുകൊടുക്കുന്നതും സംസ്കരിയ്ക്കുന്നതും സംബന്ധിച്ച് പൊലീസും  മരിച്ചവരുടെ ബന്ധുക്കളും  തമ്മിൽ  തർക്കമുണ്ടായിരുന്നു. 

അതിനിടെ മണിവാസകത്തിന്റെ സഹോദരി ലക്ഷ്മി മദ്രാസ് ഹൈക്കോടതി മധുര ബഞ്ചിനെ സമീപിച്ചു  മൃതദേഹത്തിന്മേൽ  അവകാശവാദം ഉന്നയിച്ചു. ഹര്‍ജി അനുവദിച്ച കോടതി മൃതദേഹം വിട്ടുകൊടുക്കാന്‍ ഉത്തരവിട്ടു. എന്നാല്‍, സംസ്കാര ചടങ്ങില്‍ പങ്കെടുക്കരുതെന്ന് തമിഴ്നാട് പൊലീസ് നാട്ടുകാരെയുള്‍പ്പെടെ വിലക്കിയിരുന്നു. ഇതിനെയെല്ലാം മറികടന്ന് നവംബര്‍ 15ന് ഓമല്ലൂരിന് സമീപത്തെ ഗ്രാമത്തില്‍ മൃതദേഹം സംസ്കരിച്ചു. 

മണിവാസകത്തിന്റെ ഭാര്യ കല, മറ്റൊരു സഹോദരി ചന്ദ്ര എന്നിവര്‍ യുഎപിഎ കേസില്‍ ജയിലാണ്. സംസ്കാര ചടങ്ങിന് പങ്കെടുക്കാന്‍ രണ്ട് ദിവസത്തെ പരോളിന്  പുറത്തിറങ്ങിയ  ഇവര്‍ താമസിച്ചതും, ലക്ഷ്മിയുടെ വീട്ടിലായിരുന്നു. ഇതും കുടുബത്തിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ കാരണമായി. ചെങ്കല്‍ തൊഴിലാളികളായ കുടുംബത്തെ അകാരണമായി അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം തുടങ്ങാനാണ്  വിവിധ സംഘടനകളുടെ തീരുമാനം. ഒപ്പം നിയമപരമായി  നേരിടാനും  നീക്കം തുടങ്ങിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com