നിരോധന പട്ടികയില്‍ 47 ചൈനീസ് ആപ്പുകള്‍ കൂടി; 275 എണ്ണം നിരീക്ഷണത്തില്‍

പബ്ജി അടക്കമുള്ള 275ആപ്പുകള്‍ നിരീക്ഷണത്തിലാണ്. ഇവ നിരോധിക്കുന്നത് സംബന്ധിച്ച് കേന്ദ്രം ആലോചിക്കുന്നുണ്ട്.
നിരോധന പട്ടികയില്‍ 47 ചൈനീസ് ആപ്പുകള്‍ കൂടി; 275 എണ്ണം നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: 47 ചൈനീസ് ആപ്പുകള്‍കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം 59 ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നടപടി. ടിക്ക്‌ടോക്ക് ലൈറ്റ്, ഹലോ ലൈറ്റ്, ഷെയര്‍ ഇറ്റ് ലൈറ്റ്, ബിഗോ ലൈറ്റ് തുടങ്ങി നേരത്തെ നിരോധിച്ച ആപ്പുകളുടെ ക്ലോണ്‍ വെര്‍ഷനുകളാണ് നിരോധിച്ചത്.

പബ്ജി അടക്കമുള്ള 275ആപ്പുകള്‍ നിരീക്ഷണത്തിലാണ്. ഇവ നിരോധിക്കുന്നത് സംബന്ധിച്ച് കേന്ദ്രം ആലോചിക്കുന്നുണ്ട്. അലി എക്‌സ്പ്രസ്, സിലി, റെസ്സോ, യു ലൈക്, ലുഡോ തുടങ്ങിയ ആപ്പുകളാണ് പുതിയ പട്ടികയിലുള്ളത്. എല്‍ബിഇ ടെക്, പെര്‍ഫക്റ്റ് ക്രോപ്, സിന ക്രോപ്പ്, യോസൂ ഗ്ലോബല്‍ എന്നിവയും ലിസ്റ്റിലുണ്ട്.

ചൈനീസ് പങ്കാളിത്തത്തോടെ ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം കമ്പനി ബ്ലൂ ഹോളാണ് പബ്ജി നിര്‍മ്മിച്ചിരിക്കുന്നത്. സിയോമിയുടെ കീഴിലുള്ളതാണ് സിലി. ടിക്ക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാന്‍സിന്റെ കീഴിലുള്ളതാണ് റെസ്സോയും യുലൈക്കും. ചൈനീസ് ഇ കൊമേഴ്‌സ് കമ്പനിയായ അലിബാബയുടെ ഉടമസ്ഥതയിലുള്ളതാണ് അലി എക്‌സ്പ്രസ്.

പബ്ജി വീഡിയോ ഗെയിമിന്റെ ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റ് ഇന്ത്യയാണ്. 17.5കോടി പേരാണ് ഇന്ത്യയില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളത്. രാജ്യ സുരക്ഷയെ ബാധിക്കുമെന്നും വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ്, ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ ജൂണ്‍ 29ന് ഇന്ത്യ ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. ടിക്ക്‌ടോക്കിന് പുറമേ, യുസി ബ്രൗസര്‍, ബ്യൂട്ടി പ്ലസ് തുടങ്ങിയ ആപ്പുകളും നിരോധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com