കോവിഡ് രോഗി ആശുപത്രിയില്‍ നിന്ന് മുങ്ങി; മൃതദേഹം പിറ്റേ ദിവസം കുറ്റിക്കാട്ടില്‍; പരാതിയുമായി ബന്ധുക്കള്‍

കോവിഡ് ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട അന്‍പത്തിയേഴുകാരനെ സമീപത്തെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോവിഡ് രോഗി ആശുപത്രിയില്‍ നിന്ന് മുങ്ങി; മൃതദേഹം പിറ്റേ ദിവസം കുറ്റിക്കാട്ടില്‍; പരാതിയുമായി ബന്ധുക്കള്‍


പ്രയാഗ്‌രാജ്: കോവിഡ് ആശുപത്രിയില്‍ നിന്നും മുങ്ങിയ
അന്‍പത്തിയേഴുകാരനെ സമീപത്തെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഞായറാഴ്ചയാണ് സംഭവം. ആശുപത്രിയുടെ അശ്രദ്ധയാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം ഈ ആരോപണം അധികൃതര്‍ നിഷേധിച്ചു.

ആശുപത്രിക്കാരുടെ ഉപദ്രവം കാരണമാണ് ഇയാള്‍ രക്ഷപ്പെട്ടതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വെള്ളിയാഴ്ച മുതല്‍ ഇയാള്‍ക്ക് ശ്വാസസംബന്ധമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഹോസ്പിറ്റലിലെ ദുരിതങ്ങള്‍ വ്യക്തമാക്കി ബന്ധുക്കള്‍ക്കയച്ച ഓഡിയോ ക്ലിപ്പും ഇതിന് തെളിവായി ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. രോഗിയുടെ പ്രയാസങ്ങള്‍ കേള്‍ക്കാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. 

രാത്രി മുഴുവന്‍ തനിക്ക് ഒരു തുള്ളിവെള്ളം പോലും ലഭിച്ചില്ല. വെന്റിലേറ്ററില്‍ നിന്ന് തനിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. മറ്റുള്ളവരോട് സഹായം തേടിയെങ്കിലും സഹായത്തിനായി ആരും എത്തിയില്ലെന്നും ഓഡിയോ സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ ആശുപത്രി സിസി ടിവി ദൃശ്യങ്ങളില്‍ കോവിഡ് ആശുപത്രിയില്‍ നിന്ന് ഒരാള്‍ വൈകീട്ട് 4: 30 ഓടെ പുറത്തിറങ്ങതുകാണാം. അതിന് പിന്നാലെ കുറച്ചാളുകള്‍ ആശുപത്രി ഗേറ്റിന് പുറത്തേക്കിറങ്ങുന്നതും വീഡിയോയില്‍ കാണാം. ഇവര്‍ രോഗിയെ പിന്തുടര്‍ന്നവരാണെന്നും ആശുപത്രി ജീവനക്കാരാണെന്നും അധികൃതര്‍ പറയുന്നു. 

രോഗിയ്ക്ക് പനിയും ശ്വാസസംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യം തൃപ്തികരമായിരുന്നു. എന്നാല്‍ അയാള്‍ ശനിയാഴ്ച പെട്ടന്ന് ആശുപത്രിയില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും കേള്‍ക്കാന്‍ തയ്യാറായില്ല. ഉടന്‍ തന്നെ ഈ വിവരം തങ്ങള്‍ പൊലീസിനെ അറിയിക്കുകയായിരുന്നെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com