അണ്‍ലോക്ക് 3.0 മാര്‍ഗരേഖ പുറത്തിറക്കി: സ്‌കൂളുകള്‍, മെട്രോ സര്‍വീസ്, പാര്‍ക്കുകള്‍, സ്വിമ്മിങ് പൂള്‍ തുറക്കില്ല; ജിംനേഷ്യം, യോഗാ സെന്ററുകള്‍ തുറക്കും

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സ്വാതന്ത്ര്യദിനാഘോഷം നടത്തും 
അണ്‍ലോക്ക് 3.0 മാര്‍ഗരേഖ പുറത്തിറക്കി: സ്‌കൂളുകള്‍, മെട്രോ സര്‍വീസ്, പാര്‍ക്കുകള്‍, സ്വിമ്മിങ് പൂള്‍ തുറക്കില്ല; ജിംനേഷ്യം, യോഗാ സെന്ററുകള്‍ തുറക്കും

ന്യൂഡല്‍ഹി: അണ്‍ലോക്ക് 3.0 മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. പുതിയ മാര്‍ഗരേഖ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമാ തീയേറ്റര്‍, തുടങ്ങിയവ അടുത്തമാസം 31 വരെ തുറക്കില്ല. രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്കും തുടരും. അതേസമയം ജിംനേഷ്യം യോഗാ സെന്റര്‍ എന്നിവയ്ക്ക് അടുത്ത മാസം അഞ്ച് മുതല്‍ പ്രവര്‍ത്തിക്കാം. ഓഗസ്റ്റ് ഒന്നിന് നിലവില്‍ വരുന്ന അണ്‍ലോക് 3.0ലെ തീരുമാനങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബാധകമല്ല.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഓഗസ്റ്റ് 31 വരെയുളള നിര്‍ദേശങ്ങളാണ് പുതിയ മാര്‍ഗരേഖയിലുള്ളത്.

പ്രധാന നിര്‍ദേശങ്ങള്‍:

സാമൂഹിക അകലം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് സ്വാതന്ത്ര്യദിനാഘോഷത്തിന് അനുമതി. ഇക്കാര്യത്തില്‍ ജൂലൈ 21ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാക്കും.

സ്‌കൂളുകള്‍, കോളജുകള്‍, മറ്റ് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയവ ഓഗസ്റ്റ് 31 വരെ അടഞ്ഞുതന്നെ കിടക്കും.

രാജ്യാന്തര വിമാന സര്‍വീസുകള്‍ വന്ദേ ഭാരത് മിഷനു കീഴില്‍ മാത്രം. സാഹച്യങ്ങള്‍ പരിഗണിച്ച് മറ്റു വിമാന സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കും.

മെട്രോ റെയില്‍, സിനിമാ തിയറ്റര്‍, സ്വിമ്മിങ് പൂളുകള്‍, പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, സമ്മേളന ഹാളുകള്‍ എന്നിവയ്ക്കുള്ള നിയന്ത്രണം തുടരും.

രാത്രികാല യാത്രാനിരോധനം നീക്കി.

യോഗാ പഠന കേന്ദ്രങ്ങള്‍, ജിംനേഷ്യങ്ങള്‍ തുടങ്ങിയവ ഓഗസ്റ്റ് അഞ്ച് മുതല്‍ തുറക്കാം. ഇതിനായി ആരോഗ്യവകുപ്പ് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കും.

ആളുകള്‍ വന്‍തോതില്‍ കൂടുന്ന സമ്മേളനങ്ങള്‍ക്കുള്ള നിലവിലെ നിയന്ത്രണം തുടരും.

കണ്ടെയ്‌മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ കര്‍ശനമായി തുടരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com