ന്യൂഡൽഹി: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ജൂൺ 15 മുതൽ രാജ്യമാകെ വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം. പ്രചാരണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് വ്യാജ വാർത്തയാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ഒരു ഹിന്ദി ടെലിവിഷൻ ന്യൂസ് ചാനലിന്റെ പേരിലാണ് വാർത്ത പ്രചരിപ്പിക്കുന്നത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വ്യാജ വാർത്താ പ്രതിരോധ സംവിധാനമാണ് പ്രചാരണം വ്യാജമാണെന്ന കാര്യം ട്വീറ്റ് ചെയ്തത്.
'ജൂൺ 15 മുതൽ വീണ്ടും രാജ്യം പൂർണമായി അടച്ചിടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സൂചന നൽകി. തീവണ്ടി, വ്യോമ ഗതാഗതം നിർത്തി വയ്ക്കും. കോവിഡ് 19 രോഗികളുടെ എണ്ണത്തിൽ വൻ വർധന വന്നതോടെയാണ് തീരുമാനം'- ഇങ്ങനെയായിരുന്ന പ്രചരിച്ച സന്ദേശം.
കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്ന സാഹചര്യത്തിലായിരുന്നു ഈ പ്രചാരണം. ലോക്ക്ഡൗൺ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അടിയന്തര യോഗം വിളിച്ചു ചേർത്തു എന്ന തരത്തിലും സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങളുണ്ട്.
സീ ന്യൂസിന്റെ ദൃശ്യത്തിൽ സന്ദേശം വ്യാജമായി എഴുതി ചേർത്താണ് പ്രചാരണം നടക്കുന്നത്. രാജ്യ വ്യാപകമായി ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ