26കാരി പ്രസവിച്ചു; നവജാത ശിശുവിനെ വന്യമൃഗം കടിച്ചുകൊണ്ടുപോയി

പൂര്‍ണഗര്‍ഭിണിയായ യുവതി മലവിസര്‍ജ്ജനത്തിനായി തുറന്ന സ്ഥലത്ത് ഇരിക്കുന്നതിനിടെയാണ് പ്രസവവേദനയനുഭവപ്പെട്ടത്.
26കാരി പ്രസവിച്ചു; നവജാത ശിശുവിനെ വന്യമൃഗം കടിച്ചുകൊണ്ടുപോയി

അഗ്ര: നവജാത ശിശുവിനെ വന്യമൃഗം കടിച്ചുകൊണ്ടുപോയി. ആഗ്രയിലെ ജോധാപുര ഗ്രാമത്തിലാണ് 26 കാരി പ്രസവിച്ച നവജാത ശിശുവിനെ വന്യമൃഗം കടിച്ചുകൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. 

പൂര്‍ണഗര്‍ഭിണിയായ യുവതി മലവിസര്‍ജ്ജനത്തിനായി തുറന്ന സ്ഥലത്ത് ഇരിക്കുന്നതിനിടെയാണ് പ്രസവവേദനയനുഭവപ്പെട്ടത്. തുടര്‍ന്ന് കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പ്രസവത്തിന് പിന്നാലെ യുവതി അബോധവാസ്ഥയിലായി. ഈ സമയം നവജാത ശിശുവിനെ വന്യമൃഗം കടിച്ചുകൊണ്ടുപോകുകയായിരുന്നു. 

തലേന്ന് രാത്രി വരെ പ്രസവവേദനയുടെ ഒരു സൂചനയും വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നില്ല. രാവിലെ പുറത്തിറങ്ങിയ യുവതി തിരിച്ചു
വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ബന്ധുക്കള്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

'താന്‍ സ്വയം ശുദ്ധീകരണത്തിനായി പുറത്തിറങ്ങിയതായിരുന്നു. ആ സമയത്താണ് പ്രസവവേദനയുണ്ടായത്. താനൊരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയ ഉടനെ അബോധാവസ്ഥയിലായി. രണ്ട് മണിക്കൂറിന് ശേഷം എന്നെ ബന്ധുക്കള്‍ കണ്ടെത്തിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്ന്'- യുവതി പറഞ്ഞു.

ഗ്രാമത്തിലെ എല്ലാ വീട്ടുകാര്‍ക്ക് ടോയ്‌ലറ്റ് ഉണ്ട്. ഞങ്ങളുടെ വീട്ടില്‍ മാത്രം ടോയ്‌ലറ്റ് ഇല്ല. സാമ്പത്തിക സഹായത്തിനായി അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ ആധാര്‍ കാര്‍ഡിലെ വിലാസത്തില്‍ മാറ്റമുണ്ടെന്ന് പറഞ്ഞ് നിരസിക്കുകയായിരുന്നെന്ന് ഭര്‍ത്താവ് പറയുന്നു. എല്ലാ രേഖകളും സമര്‍പ്പിച്ചെങ്കിലും അഘികൃതര്‍ ടോയ്‌ലറ്റ് നിര്‍മ്മിക്കാന്‍ സാമ്പത്തിക സഹായം അനുവദിക്കാന്‍ തയ്യാറായില്ല. സംഭവത്തിന് പിന്നാലെ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍, തുടങ്ങിയ ഉദ്യോസ്ഥര്‍ യുവതിയുടെ വീട് സന്ദര്‍ശിച്ചു.

12 കുടുംബങ്ങളാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. സുനിലിന്റെ വീട് ഒഴികെ മറ്റ് എല്ലാ വീടുകളിലും ടോയ്‌ലറ്റ് സൗകര്യമുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സുനില്‍ മൂത്തമകളും ഭാര്യയുമൊത്ത് രഘുനാഥ്പുര എന്ന സ്ഥലത്തുനിന്നും ഈ ഗ്രാമത്തിലെത്തിയത്. സുനിലിന്റെ ആധാര്‍ വിലാസം രഘുനാഥപുരയായതിനാല്‍ ജോധാപുരയില്‍ ടോയ്‌ലറ്റ് ലഭിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com