നിര്‍ഭയ കേസ്: പുതിയ മരണവാറന്റ് പുറപ്പെടുവിക്കണം; ഹര്‍ജി, വാദം നാളെ 

പ്രോസിക്യൂഷന്റെ അപേക്ഷയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലുപ്രതികള്‍ക്ക് ഡല്‍ഹിയിലെ വിചാരണകോടതി നോട്ടീസ് അയച്ചു
നിര്‍ഭയ കേസ്: പുതിയ മരണവാറന്റ് പുറപ്പെടുവിക്കണം; ഹര്‍ജി, വാദം നാളെ 

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ നാലുപ്രതികള്‍ക്ക് എതിരെ പുതിയ മരണവാറന്റ് പുറപ്പെടുവിക്കാന്‍ തീഹാര്‍ ജയിലധികൃതര്‍ വിചാരണ കോടതിയെ വീണ്ടും സമീപിച്ചു. പ്രോസിക്യൂഷന്റെ അപേക്ഷയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലുപ്രതികള്‍ക്ക് ഡല്‍ഹിയിലെ വിചാരണകോടതി നോട്ടീസ് അയച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡി റാണ നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് കേസ് പരിഗണിക്കും.

നാലുപ്രതികളില്‍ ഒരാളായ പവന്‍ ഗുപ്തയുടെ ദയാഹര്‍ജി കണക്കിലെടുത്ത് കഴിഞ്ഞ ദിവസം മരണവാറന്റ് ഡല്‍ഹി വിചാരണ കോടതി സ്‌റ്റേ ചെയ്തിരുന്നു. മാര്‍ച്ച് മൂന്നിന് വധശിക്ഷ നടപ്പാക്കണമെന്ന് നിര്‍ദേശിച്ച് പുറപ്പെടുവിച്ച മരണവാറന്റാണ് സ്‌റ്റേ ചെയ്തത്. എന്നാല്‍ ഇന്ന് പവന്‍ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തളളിയ സാഹചര്യത്തിലാണ് പുതിയ മരണവാറന്റ് പുറപ്പെടുവിക്കാനായി തീഹാര്‍ ജയിലധികൃതര്‍ കോടതിയെ വീണ്ടും സമീപിച്ചത്. 

തിങ്കളാഴ്ചയാണ് കേസിലെ നാല് പ്രതികളിലൊരാളായ പവന്‍ ഗുപ്ത രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്. കേസിലെ മറ്റ് പ്രതികളായ മുകേഷ് സിങ്. വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരുടെ ദയാഹര്‍ജികള്‍ നേരത്തെ രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹര്‍ജി തള്ളിയതിനെ ചോദ്യം ചെയ്ത് പ്രതികളായ മുകേഷ് കുമാര്‍ സിങും വിനയ് കുമാര്‍ ശര്‍മയും സമര്‍പ്പിച്ച ഹര്‍ജികളും സുപ്രീം കോടതി തള്ളിയിരുന്നു. 

മുകേഷ് കുമാര്‍ (32), അക്ഷയ് കുമാര്‍ സിങ് (31), വിനയ് ശര്‍മ (26), പവന്‍ ഗുപ്ത (25) എന്നിവര്‍ക്കാണ് സുപ്രീം കോടതി വധശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ വച്ച് ജീവനൊടുക്കി. 2012 ഡിസംബര്‍ 16നു രാത്രിയാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടമാനഭംഗത്തിനും ക്രൂര മര്‍ദനത്തിനും ഇരയായത്. സിംഗപ്പൂരില്‍ ചികിത്സയിലായിരിക്കെ രണ്ടാഴ്ചയ്ക്കു ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com