ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ആം ആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈന്റെ സഹോദരനും അറസ്റ്റിൽ. താഹിറിന്റെ സഹോദരൻ ഷാ ആലമാണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ഷാ ആലമിന്റെ പേരും ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.
വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിനിടെ അങ്കിത് ശര്‍മയെ കൊലപ്പെടുത്തിയ കേസില്‍ താഹിര്‍ ഹുസൈനെ വ്യാഴാഴ്ചയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് പിന്നില്‍ താഹിര്‍ ഹുസൈനാണെന്ന ശര്‍മയുടെ പിതാവ് രവീന്ദര്‍ കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ താഹിര്‍ ഹുസൈനെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
നിലവിലെ അന്വേഷണത്തില്‍ കലാപത്തിനിടെ ചാന്ദ് ബാഗില്‍ കുടുങ്ങിയ ചില സ്ത്രീകളെ രക്ഷിക്കുന്നതിനിടെയാണ് ശര്‍മ കൊല്ലപ്പെട്ടതെന്നാണ് നിഗമനം. ശര്‍മ കൊല്ലപ്പെടുമ്പോള്‍ ചാന്ദ് ബാഗ്, മുസ്തഫാബാദ് പരിസരങ്ങളില്‍ താഹിര്‍ ഹുസൈന്‍ ഉണ്ടായിരുന്നതായാണ് സാക്ഷികള്‍ നല്‍കുന്ന വിവരം.
അക്രമത്തിന് ശേഷം ഓടി രക്ഷപ്പെട്ട താഹിര്‍ ഹുസൈന്‍ വ്യാഴാഴ്ചയാണ് കോടതിയില്‍ കീഴടങ്ങിയത്. കൊലപാതകത്തില്‍ പങ്കില്ലെന്നും സംഭവം നടക്കുമ്പോള്‍ പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്നുമാണ് താഹിര്‍ ഹുസൈന്‍ കോടതിയില്‍ പറഞ്ഞത്. ചാന്ദ് ബാഗ്, മുസ്തഫാബാദ്, സാക്കിര്‍ നഗര്‍ എന്നിവിടങ്ങളിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ