ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് വീട്ടു തടങ്കലില്‍ നിന്ന് മോചനം. അര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തെ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന 370ാം വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ എടുത്ത് കളഞ്ഞത്. കരുതലെന്ന നിലയിലായിരുന്ന ഫാറൂഖ് അബ്ദുള്ളയടക്കമുള്ള നേതാക്കാളെ സര്‍ക്കാര്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചത്. ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മോചനം സാധ്യമായത്.
ഫാറൂഖ് അബ്ദുള്ളയെ തടങ്കിലാക്കിയ നടപടി പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ജമ്മു കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാലാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. വിചാരണ കൂടാതെ തടങ്കലിലാക്കാന്‍ സാധിക്കുന്ന പൊതുസുരക്ഷാ നിയമവും 83-കാരനായ അദ്ദേഹത്തിന്റെ പേരില്‍ ചുമത്തിയിരുന്നു.
അതേ സമയം തടങ്കലിലുള്ള മുൻ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയേയും മെഹബൂബ മുഫ്തിയേയും മോചിപ്പിച്ചിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ