ന്യൂഡൽഹി: കൊറോണ വൈറസ് പടർന്നുപിടിച്ചതിനെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതോടെ ഇറ്റലിയിൽ കുടുങ്ങിയ 218 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. 211 ഇന്ത്യൻ വിദ്യാർഥികളും മറ്റ് ഏഴ് ഇന്ത്യക്കാരും അടങ്ങുന്ന സംഘമാണ് എയർ ഇന്ത്യ വിമാനത്തിൽ രാവിലെ ഡൽഹിയിൽ എത്തിയത്. ഡൽഹിയിൽ എത്തിയവരെ 14 ദിവസത്തേക്ക് ഐസൊലേറ്റ് ചെയ്യും.
ദുഷ്കരമായ ഈ സാഹചര്യത്തിൽ സഹായിച്ച എയർഇന്ത്യ ടീമിനും ഇറ്റാലിയൻ അധികൃതർക്കും പ്രത്യേകം നന്ദി പറയുന്നതായി മിലാനിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. വടക്കൻ ഇറ്റലിയിലുള്ള എല്ലാ ഇന്ത്യക്കാരുടെയും ക്ഷേമം ഉറപ്പുവരുത്താൻ കോൺസുലേറ്റ് ജാഗ്രത തുടരുമെന്നും അധികൃതർ ട്വീറ്റ് ചെയ്തു. കൊവിഡ് പടർന്നതിനെ തുടർന്ന് ഇറ്റലിയിൽ നിന്നും വിമാന സർവിസുകളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്.
കോവിഡിനെ തുടർന്ന് ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ മൂന്നാമത്തെ സംഘത്തെയും നാട്ടിലെത്തിച്ചു. 131 വിദ്യാർഥികളും 103 തീർഥാടകരും അടങ്ങുന്ന 234 പേരടങ്ങുന്ന സംഘമാണ് രാവിലെ തിരിച്ചെത്തിയതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു. ഇവരെ രാജസ്ഥാനിലെ ജയ്സാൽമീറിൽ സൈന്യം സജ്ജമാക്കിയ പ്രത്യേക ക്യാമ്പിൽ നിരീക്ഷണത്തിൽ പാർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. 44 ഇന്ത്യൻ തീർഥാടകരുടെ രണ്ടാമത്തെ സംഘത്തെ വെള്ളിയാഴ്ച ഇറാനിൽനിന്നും ഇന്ത്യയിൽ എത്തിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ