ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗ കേസില്‍ വധ ശിക്ഷ വിധിച്ചതിനെതിരെ പ്രതിഷേധവുമായി പ്രതികളുടെ കുടുംബാംഗങ്ങള്‍. തൂക്കിക്കൊല്ലാന്‍ വിധിച്ച നടപടിക്കെതിരെ കേസില്‍ ഉള്‍പ്പെട്ട നാല് പ്രതികളുടേയും കുടുംബാംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതികളായ വിനയ് ശര്‍മ, അക്ഷയ് സിങ് ഠാക്കൂര്‍, പവന്‍ ഗുപ്ത എന്നിവരുടെ വധ ശിക്ഷ ഈ മാസം 20ന് പുലര്‍ച്ചെ 5.30 നടക്കും. അതിനിടെയാണ് ബന്ധുക്കളുടെ പ്രതിഷേധം.
തങ്ങളെ ദയാവധത്തിന് വിധേയരാക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രതികളുടെ കുടുംബാംഗങ്ങള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. രാഷ്ട്രപതിയും നിര്‍ഭയയുടെ മാതാപിതാക്കളും തങ്ങളുടെ അപേക്ഷ സ്വീകരിക്കണമെന്നും ദയാവധത്തിന് അനുമതി നല്‍കണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. നിര്‍ഭയ പോലുള്ള കുറ്റകൃത്യങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കട്ടെ. ഒരാളുടെ സ്ഥാനത്ത് കോടതി അഞ്ച് പേരെ തൂക്കിക്കൊല്ലേണ്ടതില്ലെന്നും തങ്ങളെ എല്ലാവരേയും ദയാ വധത്തിന് വിധേയരാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രതികളുടെ പ്രായമായ മാതാപിതാക്കളും സഹോദരന്‍മാരും മക്കളുമെല്ലാം ദയാവധം ആവശ്യപ്പെട്ടുള്ള കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.
'മഹാ പാപികളായവരോട് പോലും ക്ഷമിച്ചിട്ടുള്ള രാജ്യമാണ് നമ്മുടേത്. പ്രതികാരമെന്നത് അധികാരത്തിന്റെ നിര്‍വചനമല്ല. ക്ഷമിക്കുന്നതിനും ശക്തിയുണ്ട്'- കത്തില്‍ പറയുന്നു.
പ്രതികളായ നാല് പേരുടേയും ദയാ ഹര്‍ജികള്‍ രാഷ്ട്രപതി തള്ളിയിരുന്നു. പല ഘട്ടങ്ങളിലായി ശിക്ഷയില്‍ ഇളവ് ലഭിക്കാനുള്ള എല്ലാ ശ്രമങ്ങളും പ്രതികള്‍ നടത്തി. എന്നാൽ ദയാ ഹര്‍ജി അടക്കമുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് വധ ശിക്ഷയില്‍ തീരുമാനമായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ