ന്യൂഡല്‍ഹി: തുറന്ന മദ്യ ശാലകള്‍ അടച്ച് മദ്യ വിൽപ്പന ഓണ്‍ലൈന്‍ വഴി മാത്രം നടത്തണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. മദ്യ ശാലകള്‍ക്കു മുന്നില്‍ സാമൂഹിക അകലം പാലിക്കാതെ ആളുകളുടെ വലിയ കൂട്ടം പ്രത്യക്ഷപ്പെട്ടതിനും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടതിനും പിന്നാലെയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി.
മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ കഴിയുന്ന മേയ് 17 വരെ മദ്യ ശാലകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കരുതെന്നാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. അതുവരെ ഓണ്‍ലൈനായി മദ്യ വില്‍പന നടത്താമെന്നും കോടതി വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി പരമോന്നത കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.
അതേസമയം സംസ്ഥാനത്ത് കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നതിനിടെ മദ്യശാലകള്‍ തുറന്നതിനെതിരെ വലിയ പ്രതിഷേധം തമിഴ്‌നാട്ടില്‍ അരങ്ങേറിയിരുന്നു. മദ്യ വിൽപ്പന ഓൺലൈൻ വഴിയാക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കണമെന്ന് സുപ്രീം കോടതി തന്നെ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട് മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ