ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വര്‍ഷം 12 ലക്ഷം കോടി (160 ബില്യണ്‍ ഡോളര്‍) കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. കോവിഡ് വ്യാപനം മൂലമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുക ലക്ഷ്യമിട്ടാണ് സർക്കാർ കടമെടുക്കാൻ ഒരുങ്ങുന്നത്.
7.8 ലക്ഷംകോടി രൂപ കടമെടുക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സാമ്പത്തിക മേഖലയിലെ ആഘാതം കടുത്തതയായതിനാല്‍ തുക വര്‍ധിപ്പിക്കുയായിരുന്നു. ഓരോ ആഴ്ചയും പുറത്തിറക്കുന്ന കടപ്പത്രത്തിലൂടെ 30,000 കോടി രൂപ വീതം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നേരത്തെ 19,000 കോടി രൂപ വീതം സമാഹരിക്കാനായിരുന്നു പദ്ധതി.
എട്ടാഴ്ച രാജ്യം അടച്ചിട്ടതോടെ കടുത്ത സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാരിനുണ്ടായത്. മൂഡീസ് രാജ്യത്തിന്റെ വളര്‍ച്ചാ അനുമാനം പൂജ്യമാക്കുകയും ചെയ്തിരുന്നു. കടപ്പത്രത്തിന്റ ആദായം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ലെങ്കിലും പലിശ നിരക്കില്‍ വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ആര്‍ബിഐയുടെ തീരുമാനത്തിനനുസരിച്ചായിരിക്കും വിപണി പ്രതികരിക്കുക.
പത്ത് വര്‍ഷകാലയളവുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ആദായം കഴിഞ്ഞ ദിവസം ആറ് ബേസിസ് പോയിന്റ് കുറഞ്ഞ് 5.97ശതമാനത്തിലെത്തിയിരുന്നു. 2009 ജനുവരി 27നുശേഷമുള്ള ഏറ്റവും കുറഞ്ഞ ആദായമാണിത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ