പൂനെ: ഔറംഗാബാദിൽ റെയിൽവേ ട്രാക്കിൽ ഉറങ്ങുന്നതിനിടെ ട്രെയിനിടിച്ച് കുടിയേറ്റ തൊഴിലാളികൾ മരണപ്പെട്ടത് വലിയ വേദനയായിരുന്നു. ഇപ്പോഴിതാ സമാനമായ ഒരപകടം ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിനെ തുടർന്ന് ഒഴിവായി.
പുനെയിൽ വെള്ളിയാഴ്ച രാത്രിയാണ് ലോക്കോ പൈലറ്റിന്റെ കൃത്യമായ ഇടപെടൽ മൂലം 20 ഓളം കുടിയേറ്റ തൊഴിലാളികൾക്ക് ജീവൻ തിരികെ ലഭിച്ചത്. റെയിൽവേ ട്രാക്കിലൂടെ നടക്കുകയായിരുന്ന തൊഴിലാളികളുടെ ജീവനാണ് ലോക്കോ പൈലറ്റ് അവരോചിത ഇടപെടലിലൂടെ രക്ഷിച്ചെടുത്തത്.
സംഭവത്തെ കുറിച്ച് റെയിൽവേ വൃത്തങ്ങൾ പറയുന്നതിങ്ങനെ- ഉരുളിക്കും ലോണിക്കും ഇടയിലുള്ള പാതയിലൂടെ നടക്കുകയായിരുന്നു കുടിയേറ്റ തൊഴിലാളികൾ. അതിനിടെ എതിർ വശത്ത് നിന്ന് ചരക്ക് ട്രെയിൻ പാഞ്ഞു വരികയായിരുന്നു. ഏകദേശം രാത്രി ഏഴ് മണിയായിരുന്നു അപ്പോൾ. റെയിൽവേ ട്രാക്കിലൂടെ ചിലർ നടക്കുന്നത് സോളാപുർ ഡിവിഷനിൽ നിന്നുള്ള ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടു.
വലിയ ലഗേജുമായി നടക്കുകയായിരുന്നു അവർ. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പിടിക്കുകയായിരുന്നു. തൊഴിലാളികൾക്ക് 100 മീറ്റർ മാത്രം അകലെ വന്നു ട്രെയിൻ നിന്നുവെന്ന് റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ