ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കും; ആയുധങ്ങളുടെ ഇറക്കുമതി നിരോധിക്കും, പ്രതിരോധ മേഖലയില്‍ 71ശതമാനം വിദേശ നിക്ഷേപം

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മ നിര്‍ഭര്‍ ഭാരത് കോവിഡ് പാക്കേജിന്റെ നാലംഘട്ടം വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കും; ആയുധങ്ങളുടെ ഇറക്കുമതി നിരോധിക്കും, പ്രതിരോധ മേഖലയില്‍ 71ശതമാനം വിദേശ നിക്ഷേപം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മ നിര്‍ഭര്‍ ഭാരത് കോവിഡ് പാക്കേജിന്റെ നാലംഘട്ടം വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.നയപരമായ മാറ്റങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് സാമ്പത്തിക പാക്കേജിന്റെ നാലാംഘട്ടം. എട്ട് മേഖലകള്‍ക്കാണ് നാലംഘട്ടത്തില്‍ പ്രധാന്യം നല്‍കുന്നത്. 

വളര്‍ച്ചയ്ക്ക് നയലഘൂകരണം ആവശ്യമാണ്. നിക്ഷേപ സൗഹൃദമാക്കാനായി നയലഘൂകരണം നടത്തും.  കല്‍ക്കരി, ധാതു, ഖനനം, പ്രതിരോധ സാമഗ്രികളുടെ നിര്‍മ്മാണം, വ്യോമയാനം, ആണവോര്‍ജ മേഖലകള്‍ക്ക് സഹായം നല്‍കുന്ന പ്രഖ്യാപനങ്ങളാണ് നാലാംഘട്ടത്തിലുള്ളത്. 

ആയുധ ഇറക്കുമതിയില്‍ നിയന്ത്രണം കൊണ്ടുവരും. ചിലയിനം ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഇറക്കുമതി നിരോധിക്കും. ഇവ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും. പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം 49ല്‍ നിന്ന് ഉയര്‍ത്തി 71 ശതമാനമാക്കി. വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നേരിട്ട് ആയുധ നിര്‍മ്മാണ ശാലകള്‍ ആരംഭിക്കാം. ആഭ്യന്തര വിണിയില്‍ നിന്ന് ആയുധം വാങ്ങാന്‍ പ്രത്യേത ബജറ്റ് വിഹിതം.ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡ് കോര്‍പ്പറേറ്റ് വത്കരിക്കും. കോര്‍പ്പറേറ്റ് വത്കരണം എന്നാല്‍ സ്വകാര്യ വത്കരണമെന്ന് മന്ത്രി പറഞ്ഞു. 

ആറ് വിമാനത്താവളങ്ങള്‍കൂടി സ്വകാര്യ വത്കരിക്കും. ഇതുവഴി എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് വലിയ ലാഭമുണ്ടാകും. നിലവില്‍ അറുപത് ശതമാനം മാത്രമാണ് രാജ്യത്ത് വ്യോമ മേഖല ഉപയോഗിക്കുന്നത്. കൂടുതല്‍ മേഖല തുറന്നുകൊടുക്കും. ഇതുവഴി 1000കോടി രൂപ കമ്പനികള്‍ക്ക് ലാഭിക്കാന്‍ കഴിയും. കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണ കമ്പനികള്‍ സ്വകാര്യവത്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

കല്‍ക്കരി മേഖലയില്‍ സ്വകാര്യ പങ്കാളിത്തം നടപ്പാക്കും. കല്‍ക്കരി ഖനനം പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന് കീഴിലെന്ന നിലപാട് തിരുത്തും. സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ അവസരം നല്‍കും. അമ്പത് കല്‍ക്കരി പാടങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തിന് അവസരം നല്‍കും. ആര്‍ക്കും ലേലത്തില്‍ പങ്കെടുക്കാം. മുന്‍ പരിചയം വേണമെന്നത് യോഗ്യത മാനദണ്ഡമില്ല. കല്‍ക്കരി നീക്കത്തിന് 50,000കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. 

ധാതു ഖനനവും സ്വാക്യവത്കരിക്കും. 500 ഖനികള്‍ ലേലത്തിന് വയ്ക്കും. അലുമിനിയം, കല്‍ക്കരി മേഖലയില്‍ സംയുക്ത ഖനനം നടത്താം. ഒരേ കമ്പനിക്ക് തന്നെ ധാതു ഉത്പാദനത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com