ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനെ ഇന്ത്യ നാമനിർദ്ദേശം ചെയ്തു. മെയ് 22ന് നടക്കുന്ന എക്സിക്യൂട്ടീവ് ബോർഡ് മീറ്റിങിൽ ഹർഷവർധനെ തിരഞ്ഞെടുക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അദ്ദേഹം വെള്ളിയാഴ്ച സ്ഥാനമേറ്റെടുക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എക്സിക്യൂട്ടീവ് ബോർഡ് ചെയർമാൻ എന്നത് മുഴുവൻ സമയ സ്ഥാനമല്ല. വർഷത്തിൽ രണ്ട് തവണ നടക്കുന്ന ബോർഡ് മീറ്റിങിൽ അധ്യക്ഷത വഹിക്കുക മാത്രമാണ് ചെയ്യേണ്ടതെന്ന് ഇതുമായി ബന്ധപ്പെട്ട ഉയർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
ഹർഷവർധനെ ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കുന്നതിനുള്ള നിര്‍ദ്ദേശത്തില്‍ ലോകാരോഗ്യ സംഘടന ഒപ്പുവെച്ചു. എക്സിക്യൂട്ടീവ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് ഇന്ത്യൻ പ്രതിനിധിയെ തിരഞ്ഞെടുക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഏഷ്യ ഗ്രൂപ്പ് ഐക്യകണ്ഠേനെ അംഗീകരിച്ചതാണ്. മെയ് മാസത്തിൽ തുടങ്ങുന്ന ബോർഡിന്റെ കാലാവധി മൂന്ന് വർഷമാണ്. ചെയർമാൻ സ്ഥാനം ഓരോ തവണയും ഓരോ റീജ്യണൽ ഗ്രൂപ്പുകൾക്ക് നിശ്ചയിട്ടുള്ളതാണ്.
2016ൽ മുൻ കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡയും ഇതേ പദവി വഹിച്ചിട്ടുണ്ട്. ഇപ്പോൾ ഈ സ്ഥാനത്തുള്ളത് ജപ്പാന്റെ ആരോഗ്യമന്ത്രി ഡോ. എച്ച് നകതാനിയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ