തീവ്രബാധിത മേഖലയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി; ഹോട്ടലുകളും ആരാധനാലയങ്ങളും തുറക്കും, രാത്രി 9 മണിക്കും രാവിലെ അഞ്ചിനും ഇടയില്‍ യാത്രാവിലക്ക് 

പരിമിതമായ നിയന്ത്രണങ്ങളോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍
തീവ്രബാധിത മേഖലയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി; ഹോട്ടലുകളും ആരാധനാലയങ്ങളും തുറക്കും, രാത്രി 9 മണിക്കും രാവിലെ അഞ്ചിനും ഇടയില്‍ യാത്രാവിലക്ക് 

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. തീവ്രബാധിത മേഖലകളില്‍ മാത്രമാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. മറ്റു സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. അതേസമയം രാജ്യത്ത് രാത്രി 9 മണിക്കും രാവിലെ അഞ്ചിനും ഇടയിലുളള സഞ്ചാരവിലക്ക് തുടരുമെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

പരിമിതമായ നിയന്ത്രണങ്ങളോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ തുടരും. ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍ എന്നിവ ജൂണ്‍ എട്ടുമുതല്‍ തുറക്കാന്‍ അനുവദിക്കും. രാജ്യാന്തര വിമാന യാത്ര, മെട്രോ റെയില്‍, സിനിമ ഹാള്‍, ജിം, സ്വമ്മിങ് പൂള്‍, പാര്‍ക്ക്, തിയേറ്റര്‍, ബാര്‍, ഓഡിറ്റോറിയം, തുടങ്ങി ജനം കൂട്ടം കൂടാന്‍ ഇടയുളള സ്ഥലങ്ങളിലെ നിരോധനം തുടരും. ആള്‍ക്കൂട്ടത്തിന് സാധ്യതയുളള സാംസ്‌കാരിക, മതപരമായ ചടങ്ങുകള്‍ക്ക് വിലക്ക് ഉണ്ട്. ഇതിനെല്ലാം അനുമതി നല്‍കുന്നത് സംബന്ധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം നടപടി സ്വീകരിക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷം സ്‌കൂളുകളും കോളജുകളും തുറക്കാന്‍ അനുവദിക്കും.  വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ജൂലൈയില്‍ തീരുമാനമെടുക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com