ന്യൂഡൽഹി: നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച വിഷയത്തിൽ കടുത്ത നടപടികളുമായി ഇന്ത്യ. സംഭവത്തിൽ പാക് നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ വിളിച്ചു വരുത്തും. പാക് ഹൈക്കമ്മീഷനിലെ കൗൺസലർ ജവാദ് അലിയാകും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുകയെന്നാണ് റിപ്പോർട്ട്.
വെള്ളിയാഴ്ചയുണ്ടായ സംഭവ വികാസങ്ങളെ തുടർന്ന് പാകിസ്ഥാനിലെ ഇന്ത്യൻ നയതന്ത്രജ്ഞനെ പാക് വിദേശകാര്യ ഓഫീസ് രണ്ട് തവണ വിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലെ പാക് പ്രതിനിധിയെയും വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തുന്നത്. കശ്മീരിലെ വെടിവെപ്പിൽ വിദേശകാര്യ മന്ത്രാലയത്തിലെ ജോ. സെക്രട്ടറി ജെപി സിങ് പാക് പ്രതിനിധിയെ ശക്തമായ പ്രതിഷേധം അറിയിക്കും.
വെടിനിർത്തൽ കരാർ ലംഘിച്ച് കഴിഞ്ഞ ദിവസമാണ് പാകിസ്ഥാൻ വെടിവെപ്പ് നടത്തിയത്. ഇതിന് പിന്നാലെയാണ് ഇന്ത്യ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ദിവസമുണ്ടായ പാക് വെടിവെപ്പിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ആക്രമണത്തിൽ അഞ്ച് സാധാരണക്കാരും മരിച്ചു. ഇതിനു പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ 11 പാക് സൈനികർ കൊല്ലപ്പെടുകയും 16 പാക് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ