ന്യൂഡൽഹി: ക്ലിനിക്കൽ പരീക്ഷണത്തിനായി റഷ്യൻ നിർമിത കോവിഡ് വാക്‌സിനായ സ്പുട്നിക്-5 അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഉത്തർപ്രദേശിലെ കാൻപുരിലുള്ള ഗണേഷ് ശങ്കർ വിദ്യാർഥി മെഡിക്കൽ കോളേജിലാണ് വാക്സിൻ പരീക്ഷണം നടത്തുന്നത്. പരീക്ഷണങ്ങൾക്ക് സ്പുട്നിക്-5ന്റെ ഇന്ത്യയിലെ പങ്കാളികളായ ഡോ റെഡ്ഡീസ് ലബോറട്ടറിക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയിരുന്നു. സ്ഥാപനവുമായി ബന്ധപ്പെട്ടാണ് മെഡികോളേജ് ദൗത്യം ഏറ്റെടുത്തത്.
വാക്സിന്റെ 2–ാംഘട്ട പരീക്ഷണം 100 പേരിലും മൂന്നാംഘട്ടം 1500 പേരിലും നടക്കും. 180 പേർ പരീക്ഷണത്തിന് സന്നദ്ധരായി രജിസ്റ്റർചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വോളണ്ടിയർമാർക്ക് 21 ദിവസത്തെ ഇടവേളയിൽ രണ്ടോ മൂന്നോ തവണ വാക്സിൻ നൽകും. ഏഴ് മാസത്തോളം നിരീക്ഷിച്ച ശേഷം പരീക്ഷണ ഫലം നിർണ്ണയിക്കും.
സ്പുട്നിക് 5 വാക്സിൻ കോവിഡിനെതിരെ 92 ശതമാനം ഫലപ്രദമാണെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ