മഹാത്മാ ഗാന്ധിക്ക് നൊബേല്‍ സമ്മാനം കൊടുക്കാതിരുന്നത് എന്തുകൊണ്ട്?; വിശദീകരണവുമായി നൊബേല്‍ കമ്മിറ്റി

അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ കാലങ്ങളായുള്ള ഈ ചോദ്യത്തിന് ഒരു വിശദീകരണം നല്‍കിയിരിക്കുകയാണ്  നൊബേല്‍ പ്രൈസ് ഓര്‍ഗനൈസേഷന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കാനായി പ്രവര്‍ത്തിച്ചവരില്‍ മുന്‍നിരയിലുള്ള മഹാത്മാ ഗാന്ധിക്ക് എന്തുകൊണ്ട് നൊബേല്‍ സമ്മാനം ലഭിച്ചില്ല എന്ന ചോദ്യം പതിറ്റാണ്ടുകളായി ഉയര്‍ന്നുവരുന്നതാണ്. അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ കാലങ്ങളായുള്ള ഈ ചോദ്യത്തിന് ഒരു വിശദീകരണം നല്‍കിയിരിക്കുകയാണ്  നൊബേല്‍ പ്രൈസ് ഓര്‍ഗനൈസേഷന്‍.  കടുത്ത 'ദേശസ്നേഹി'യും 'സ്വദേശാഭിമാനി'യുമായ ഒരു വ്യക്തിയായിരുന്ന കാരണത്താലാണ് മഹാത്മാ ഗാന്ധിയെ സമാധാനത്തിനുള്ള ഉന്നതപുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നത് എന്നാണ് നൊബേല്‍ ഫൗണ്ടേഷന്‍ നല്‍കുന്ന വിശദീകരണം. 

അഞ്ച് തവണയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ പേര് നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടത്.1937, 1938, 1939, 1947, കൂടാതെ 1948 ജനുവരിയില്‍ അദ്ദേഹം വധിക്കപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്. 1989ല്‍ ദലൈ ലാമ പുരസ്‌കാരലബ്ധനായ സമയത്ത് ഗാന്ധിജിയ്ക്ക് പുരസ്‌കാരം നിഷേധിക്കപ്പെട്ടതില്‍ നൊബേല്‍ കമ്മിറ്റിയിലെ ഒരംഗം പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നു. ദലൈലാമയ്ക്ക് നല്‍കുന്ന പുരസ്‌കാരത്തിന്  ഗാന്ധി സ്മരണയോടുള്ള ബഹുമാനം കൂടി ഉള്‍പ്പെടുന്നതായാണ് കമ്മിറ്റി ചെയര്‍മാന്‍ അന്ന് പറഞ്ഞത്. പക്ഷെ, ഗാന്ധിജിയ്ക്ക് പുരസ്‌കാരം നിഷേധിക്കപ്പെട്ടതിനെ കുറിച്ച് കമ്മിറ്റി പരസ്യപ്രതികരണം ഒരിക്കലും നടത്തിയിരുന്നില്ല. 

യൂറോപ്പിലേയും അമേരിക്കയിലേയും ഇന്ത്യക്കാരുടെ താത്പര്യസംരക്ഷണത്തിനായി 1930- ല്‍ സ്ഥാപിക്കപ്പെട്ട ഫ്രണ്ടസ് ഓഫ് ഇന്ത്യ അസോസിയേഷനിലെ ഒരു നോര്‍വീജിയന്‍ പ്രവര്‍ത്തക എഴുതിയ ലേഖനത്തില്‍നിന്ന് ഗാന്ധിജിയെ കുറിച്ചറിഞ്ഞ ഒലെ കോള്‍ജോര്‍സന്‍  ആണ് ആദ്യമായി ഗാന്ധിജിയെ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തത്. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയുടെ ചുരുക്കപ്പട്ടികയില്‍ 13 പേരിലൊരാളായിരുന്നു ഗാന്ധിജി. 

ഇന്ത്യന്‍ ജനതയുടെ ആരാധന ഏറ്റുവാങ്ങാന്‍ തികച്ചും യോഗ്യനായ വ്യക്തി,സ്വാതന്ത്യസമര സേനാനി, പ്രചോദകന്‍, ദേശീയവാദി, യോഗി എല്ലാ നിലയിലും രാഷ്ട്രപിതാവ് എന്ന് വിളിക്കപ്പെടാന്‍ യോഗ്യന്‍. പക്ഷെ, സ്വരാജ്യസ്നേഹിയായ തികച്ചും സാധാരണ രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നതിനപ്പുറം അദ്ദേഹത്തിന് അമാനുഷിക പരിവേഷം നല്‍കാന്‍ സാധിക്കില്ല. ചില നേരങ്ങളില്‍ ക്രിസ്തുവിന് തുല്യനാണെങ്കിലും ഒരു സാധാരണ ഇന്ത്യന്‍ ദേശീയവാദിയായിരുന്നു അദ്ദേഹമെന്ന് ചൂണ്ടിക്കാട്ടി കമ്മിറ്റിയുടെ ഉപദേഷ്ടാക്കളില്‍ ഒരാളായ പ്രൊഫ. ജേക്കബ് വേം മുള്ളര്‍ അന്ന് ഗാന്ധിജിയുടെ നാമനിര്‍ദേശത്തെ എതിര്‍ത്തു.  

ആഗോളതലത്തില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പ്രസക്തമാണോയെന്നും മുള്ളര്‍ ചോദ്യമുയര്‍ത്തുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രമുള്ളതായിരുന്നുവെന്നും അവിടത്തെ ഇന്ത്യക്കാരുടെ ജീവിതാവസ്ഥയേക്കാള്‍ പരിതാപകരമായ സ്ഥിതിവിശേഷമുണ്ടായിരുന്ന കറുത്ത വര്‍ഗക്കാര്‍ക്കു വേണ്ടിയുള്ളതായിരുന്നില്ല എന്ന കാര്യം പ്രത്യേകം ഓര്‍മിക്കേണ്ടതാണെന്നും മുള്ളര്‍ കുറ്റപ്പെടുത്തി. 

1937 മുതല്‍ 1947 വരെയുള്ള പത്ത് വര്‍ഷക്കാലം ഗാന്ധിജി നടത്തിയ സമരപ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യമെന്ന വലിയ ലക്ഷ്യം നേടിക്കൊടുത്തെങ്കിലും, രാജ്യത്തെ വിഭജിച്ച് ആ നേട്ടത്തെ നിറം കെടുത്തിയെന്നും ഒരു നേതാവിന്റെ പരാജയമാണിതെന്നും നൊബേല്‍ കമ്മിറ്റി ലേഖനത്തില്‍ പറയുന്നു. ഏറ്റവും ഒടുവില്‍ 1947-ല്‍ നൊബേല്‍ സമാധാനസമ്മാനം നേടിയ ഫ്രണ്ട്സ് സര്‍വീസ് കൗണ്‍സിലും അമേരിക്കന്‍ ഫ്രണ്ട്സ് സര്‍വീസ് കമ്മിറ്റിയും പുരസ്‌കാരത്തിന് അര്‍ഹത നേടിയത് രാഷ്ട്രങ്ങള്‍ക്കിടയിലുള്ള സൗഹാര്‍ദം വര്‍ധിപ്പിക്കുന്നതിനും മനുഷ്യരനുഭവിക്കുന്ന കഷ്ടപ്പാടുകള്‍
കുറയ്ക്കുന്നതിനും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ്. 

1948-ല്‍ ജീവിച്ചിരിക്കുന്ന  അര്‍ഹതയുള്ള വ്യക്തികളില്ല എന്ന കാരണത്താല്‍ സമാധാനത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നില്ല. മരണാനന്തരം ഗാന്ധിജിക്ക് സമ്മാനം നല്‍കുന്നതിനെ അന്നത്തെ കമ്മിറ്റി ചെയര്‍മാന്‍ എതിര്‍ക്കുകയും ചെയ്തു. അദ്ദേഹം എഴുതിയ മരണപത്രത്തിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമാണ് മരണാനന്തര പുരസ്‌കാരമെന്നതില്‍ തനിക്ക് സംശയമില്ലെന്നാണ് കമ്മിറ്റി അധ്യക്ഷനായിരുന്ന ഗുന്നര്‍ ജാന്‍ തന്റെ ഡയറിയില്‍ കുറിച്ചത്. നൊബേല്‍ കമ്മിറ്റിയുടെ പുരസ്‌കാരം ലഭിക്കാത്തത് കമ്മിറ്റിയുടെ പോരായ്മയായാണ് ലോകം വിലയിരുത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com