ലഖ്നൗ: പെൺകുഞ്ഞിനെ ചാക്കിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ മീററ്റിലാണ് മൂന്ന് ചാക്കുകൾക്കുളളിലായി കുഞ്ഞിനെ വെച്ച് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കരച്ചിൽ കേട്ട് തിരച്ചിൽ നടത്തിയവരാണ് ചാക്കിനുളളിൽ കുഞ്ഞിനെ കണ്ടത്.
ചാക്കിനുളളിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒന്നിന് പിറകേ ഒന്നായി മൂന്ന് ചാക്കുകൾ നീക്കിയ ശേഷമാണ് കുഞ്ഞിനെ പുറത്തെടുക്കുന്നത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിനെ തൊട്ടടുത്തുളള ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞ് ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
നവജാത ശിശുവിനെ കണ്ടെത്തിയെന്ന് പറഞ്ഞ് ശതാബ്ദി നഗറിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്. കുട്ടിയെ ഉടൻ ജില്ലാ വനിതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആവശ്യമായ ചികിത്സ ഉടൻ നൽകി. മാസം തികയും മുമ്പേ ജനിച്ച കുഞ്ഞാണെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടി ആരോഗ്യവതിയാണ്. തുടർ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ