രാഹുലും പ്രിയങ്കയും ഹാഥ്‌രസില്‍; പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നു (വീഡിയോ)

ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തി
രാഹുലും പ്രിയങ്കയും ഹാഥ്‌രസില്‍; പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നു (വീഡിയോ)

ഹാഥ്‌രസ്: ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തി. രാത്രി ഏഴരയോടെയാണ് പ്രിയങ്കയും രാഹുലും നയിച്ച കോണ്‍ഗ്രസ് സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. ആദ്യമായാണ് ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രാജ്യസഭ പ്രതിപക്ഷ നേതാവ് മുകുള്‍ വാസ്‌നിക്, ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നീ നേതാക്കളും രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പമുണ്ട്.

നാടകീയ രംഗങ്ങള്‍ക്ക് ഒടുവിലാണ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ രണ്ടാമത്തെ ശ്രമം വിജയത്തിലെത്തിയിരിക്കുന്നത്. വ്യാഴാഴ്ച ഹാഥ്‌രസിലേക്ക് പോകാനെത്തിയ രാഹുലിനെയും പ്രിയങ്കയെയും യുപി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. എന്നാല്‍ ശനിയാഴ്ച ഉച്ചയോടെ നേതാക്കള്‍ വീണ്ടും ഉത്തര്‍പ്രദേശിലെത്തി. 

കനത്ത പൊലീസ് സന്നാഹത്തെയാണ് രാഹുലിന്റെയും പ്രിയങ്കയുടെയും വരവിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ്-ഡല്‍ഹി അതിര്‍ത്തിയായ നോയിഡയില്‍ പൊലീസ് വിന്യസിച്ചിരുന്നത്. കോണ്‍ഗ്രസ് എംപിമാരും ആയിരക്കണക്കിന്  പ്രവര്‍ത്തകരും രാഹുലിന്റെ സംഘത്തിലുണ്ടായിരുന്നു. എന്നാല്‍ പൊലീസ് സംഘത്തെ കടത്തിവിടാന്‍ വിസമ്മതിച്ചു. തുടര്‍ന്ന നോയിഡ എസിപിയുടെ നേതൃത്തില്‍ നടന്ന ചര്‍ച്ചയില്‍ അഞ്ച് പേര്‍ക്ക് ഹാഥ്‌രസിലേക്ക് പോകാനുള്ള അനുമതി നല്‍കുകയായിരുന്നു. 

നേതാക്കളെ കടത്തിവിട്ട പൊലീസ്, പ്രവര്‍ത്തകരെ തടഞ്ഞു. തുടര്‍ന്ന് നോയിഡ അതിര്‍ത്തിയില്‍ വലിയ സംഘര്‍ഷമാണ് നടന്നത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.  പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com