'അതെല്ലാം നുണ, അവള്‍ക്കു സ്വന്തമായി ഫോണ്‍ ഇല്ല; എങ്ങനെയാണ് സ്വന്തം സഹോദരിയെ ഒരാള്‍ക്ക് കൊല്ലാനാകുക ? ; ഹാഥ് രസ് പ്രതികള്‍ക്കെതിരെ പെണ്‍കുട്ടിയുടെ കുടുംബം

'അതെല്ലാം നുണ, അവള്‍ക്കു സ്വന്തമായി ഫോണ്‍ ഇല്ല; എങ്ങനെയാണ് സ്വന്തം സഹോദരിയെ ഒരാള്‍ക്ക് കൊല്ലാനാകുക ? ; ഹാഥ് രസ് പ്രതികള്‍ക്കെതിരെ പെണ്‍കുട്ടിയുടെ കുടുംബം

കുടുംബത്തെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കാനായി തെറ്റായ ആരോപണവുമായി പ്രതികള്‍ രംഗത്തു വരികയാണ്

ലഖ്‌നൗ: ഹാഥ് രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുമായി പ്രതി സന്ദീപ് സിങ് പ്രണയത്തിലായിരുന്നെന്ന ആരോപണം കുടുംബം നിഷേധിച്ചു. പെണ്‍കുട്ടിയെ മാസങ്ങളായി സന്ദീപ് എന്ന പ്രതി ശല്യം ചെയ്യുകയായിരുന്നു എന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. പെണ്‍കുട്ടി നിരന്തരം ഫോണ്‍ ചെയ്തു എന്ന ആരോപണം തെറ്റാണ്. കുട്ടിക്ക് സ്വന്തമായി ഫോണില്ല. അമ്മയും സഹോദരനും പെണ്‍കുട്ടിയെ മര്‍ദ്ദിച്ചെന്ന പ്രതിയുടെ ആരോപണവും കളവാണെന്ന് യുവതിയുടെ കുടുംബം പറയുന്നു. 

തങ്ങളുടെ കുടുംബത്തെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കാനായി തെറ്റായ ആരോപണവുമായി പ്രതികള്‍ രംഗത്തു വരികയാണ്. കേസ് വഴിതിരിച്ചുവിടാനാണ് പ്രതികളുടെ ശ്രമം. എങ്ങനെയാണ് സ്വന്തം സഹോദരിയെ ഒരാള്‍ക്ക് കൊല്ലാനാകുക. പ്രതികളുടേത് അന്വേഷണ ഏജന്‍സികളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. 

തങ്ങള്‍ നിരപരാധികളാണെന്നും, കേസ് കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടി പ്രതികള്‍  അലിഗഡ് ജയിലില്‍ നിന്ന് യോഗി സര്‍ക്കാരിനും ഹാഥ്‌റസ് എസ് പിക്കും കത്തെഴുതിയിരുന്നു. മുഖ്യപ്രതി സന്ദീപ് സിങ് പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. സംഭവം നടന്ന ദിവസം വയലില്‍ വച്ച് കണ്ടുമുട്ടിയ തന്നെയും പെണ്‍കുട്ടിയേയും  വീട്ടുകാര്‍ മര്‍ദ്ദിച്ചെന്നും പ്രതികളിലൊരാളായ സന്ദീപ് കത്തില്‍ പറയുന്നു. 

പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി മരിക്കാനിടയായതെന്നും കത്തില്‍ പ്രതികള്‍ ആരോപിച്ചിരുന്നു. സമാന വാദങ്ങളാണ് പ്രതികളുടെ അഭിഭാഷകരും മുന്നോട്ട് വെക്കുന്നത്. കാലങ്ങളായി വിരോധത്തില്‍ കഴിയുന്നയാളുടെ മകനുമായുള്ള പ്രണയം രക്ഷിതാക്കളെ പ്രകോപിപ്പിച്ചു. ദുരഭിമാനം മൂലം  പെണ്‍കുട്ടിയെ മര്‍ദ്ദിച്ചവശയാക്കി. ബലാത്സംഗം നടന്നുവെന്ന് പറയുന്ന സമയം പ്രതികളിലൊരാള്‍ ഐസ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളുണ്ടെന്നും അഭിഭാഷകര്‍ വാദിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com