ചര്‍ച്ചകള്‍ക്കിടെ വീണ്ടും പ്രകോപനം, ചൈനീസ് സേനയെ നിയന്ത്രിച്ച് നിര്‍ത്തണമെന്ന് ഇന്ത്യ; തടഞ്ഞുനിര്‍ത്തി ഇന്ത്യന്‍ സൈന്യം

സംഘര്‍ഷത്തിന് അയവ് വരുത്തുന്നതിന് ഉന്നതതലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, നിയന്ത്രണരേഖയില്‍ വീണ്ടും ചൈനീസ് പ്രകോപനം
ചര്‍ച്ചകള്‍ക്കിടെ വീണ്ടും പ്രകോപനം, ചൈനീസ് സേനയെ നിയന്ത്രിച്ച് നിര്‍ത്തണമെന്ന് ഇന്ത്യ; തടഞ്ഞുനിര്‍ത്തി ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: സംഘര്‍ഷത്തിന് അയവ് വരുത്തുന്നതിന് ഉന്നതതലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, നിയന്ത്രണരേഖയില്‍ വീണ്ടും ചൈനീസ് പ്രകോപനം. നിയന്ത്രണരേഖയില്‍ കടന്നുക്കയറ്റം നടത്താന്‍ ശ്രമിച്ച ചൈനീസ് സൈന്യത്തെ സമയോചിതമായ ഇടപെടലിലൂടെ പ്രതിരോധിക്കാന്‍ സാധിച്ചുവെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

തുടര്‍ച്ചയായ ദിവസങ്ങളില്‍ നിയന്ത്രണരേഖയിലെ ചൈനയുടെ പ്രകോപനത്തെ തുടര്‍ന്ന് ഇന്നലെ ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ കമാന്‍ഡര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായിരുന്നു ചര്‍ച്ച. ഈ ചര്‍ച്ചയ്ക്കിടെയാണ് ഇന്നലെ വീണ്ടും ചൈനീസ് പ്രകോപനം ഉണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രദേശത്തെ തല്‍സ്ഥിതിയില്‍ ഏകപക്ഷീയമായി മാറ്റം വരുത്താനുളള ചൈനയുടെ ശ്രമത്തെ ഇന്ത്യന്‍ സൈന്യം തടഞ്ഞുനിര്‍ത്തിയതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനപരമായ നടപടിയെ ഗൗരവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ചൈനീസ് പ്രകോപനത്തെ സൈനിക, നയതന്ത്ര തല ചര്‍ച്ചകളില്‍ ഉയര്‍ത്തി കാണിച്ച് സംഘര്‍ഷം ലഘൂകരിക്കുന്നതിന് ശ്രമിക്കുന്നതിനിടെയാണ്  വീണ്ടും ചൈനയുടെ ഭാഗത്ത് നിന്നും ധാരണകള്‍ക്ക് വിരുദ്ധമായ സമീപനം ഉണ്ടായത്. ചൈനീസ് സൈന്യത്തെ ഇത്തരം പ്രകോപനപരമായ നടപടികളില്‍ നിന്ന് നിയന്ത്രിക്കണമെന്നും അച്ചടക്കം പാലിക്കാന്‍ നിര്‍ദേശിക്കണമെന്നും വിദേകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കഴിഞ്ഞ മൂന്ന് മാസമായി ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. സൈനിക, നയതന്ത്ര തലത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. പശ്ചിമ മേഖലയിലുളള എല്ലാ പ്രശ്‌നങ്ങള്‍ക്കും സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com