ഹൈദരാബാദ്; തന്നെ ഉപേക്ഷിച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചതിൽ പ്രകോപിതയായ യുവതി കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു. ആന്ധ്രാപ്രദേശിലെ കർനൂർ ജില്ലയിലെ പെഡ്ഡ കൊട്ടല ഗ്രാമത്തിലാണ് സംഭവം. 23 കാരനായ നാഗേന്ദ്രയാണ് കാമുകിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. സംഭവത്തിൽ കാമുതി സുപ്രിയയ്ക്കെതിരെ (20) പൊലീസ് കേസെടുത്തു.
മൂന്ന് വർഷമായി നാഗേന്ദ്രയും സുപ്രിയയും പ്രണയത്തിലായിരുന്നു. എന്നാൽ ജാതിയുടെ പേരിൽ വീട്ടുകാർ ഈ വിവാഹത്തിന് സമ്മതിച്ചില്ല. ഇതോടെ ഇരുവരും പിരിയാൻ തീരുമാനിക്കുകയായിരുന്നു. അതിന് പിന്നാലെ ഒരു മാസം മുൻപ് നാഗേന്ദ്ര മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു. ഇത് അറിഞ്ഞതോടെ കാമുകനോട് പ്രതികാരം ചെയ്യാൻ സുപ്രിയ തീരുമാനിച്ചു. പലതവണ ആക്രമിക്കാൻ പദ്ധതിയിട്ടെങ്കിലും ഫലം കണ്ടില്ല.
ഇതോടെയാണ് യുവതി ആസിഡൊഴിക്കാൻ തീരുമാനിച്ചത്. ഈയാഴ്ച ആദ്യമായിരുന്നു ആദ്യത്തെ ആക്രമണം. യുവതിയുടെ വീടിനു സമീപത്തുകൂടി പോയപ്പോഴാണ് ആസിഡ് ഒഴിച്ചത്. അന്ന് ഇടതു തോളിൽ ചെറിയ പരുക്കുകൾ മാത്രമേ ഏറ്റിരുന്നുള്ളൂ. രണ്ടാമത്തെ ആക്രമണത്തിൽ യുവാവിന് കാര്യമായി പരുക്കേറ്റു. അതോടെ പൊലീസിൽ പരാതിപ്പെടാൻ തീരുമാനിക്കുകയായിരുന്നു. യുവാവിന്റെ പരാതിയിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പ്രണയം അവസാനിപ്പിച്ച് പിരിഞ്ഞപ്പോൾ യുവതിയിൽനിന്നു വാങ്ങിയ 20,000 രൂപ തവണകളായി തിരിച്ചുനൽകാമെന്നു സമ്മതിച്ചിരുന്നതായും ഇയാൾ പൊലീസിനോട് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ