പുനെ: റോഡിയോ ജ്യോതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്ത ജ്യോതി ശാസ്ത്രജ്ഞന്‍ ഗോവിന്ദ് സ്വരൂപ് അന്തരിച്ചു. അദ്ദേഹത്തിന് 91 വയസായിരുന്നു. ഇന്ത്യയില്‍ റേഡിയോ ജ്യോതിശാസ്ത്രത്തിന് തുടക്കമിട്ട അദ്ദേഹം ജ്യോതിശാസ്ത്രത്തില്‍ ഒട്ടേറെ സംഭവാനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു. അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കാളാഴ്ച രാത്രിയാണ് മരിച്ചത്.
ഊട്ടി റേഡിയോ ടെലസ്‌കോപ്, പുനെയിലെ ജയന്റ് മെട്രോവേവ് റേഡിയോ ടെലസ്‌കോപ് എന്നിവ രൂപകല്‍പ്പന ചെയ്തതും സ്ഥാപിച്ചതും അദ്ദേഹമാണ്. പുനെയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ ആസ്‌ട്രോഫിസിക്‌സ് (എന്‍സിആര്‍എ) എന്ന സ്ഥാപനത്തിന്റെ സ്ഥാപക ഡയറക്ടറും ഗോവിന്ദ് സ്വരൂപാണ്.
1973ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. കൂടാതെ നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
ഉത്തര്‍പ്രദേശിലെ തകുര്‍വാഡയില്‍ 1929ല്‍ ജനിച്ച അദ്ദേഹം അലഹബാദ് സര്‍വകലാശാലയില്‍ നിന്ന് 1950ല്‍ ബിരുദം നേടി. 1961ല്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും സ്വന്തമാക്കി.
1970ലാണ് ഗോവിന്ദ് സ്വരൂപ് ഊട്ടിയില്‍ ദൂരദര്‍ശനി സ്ഥാപിച്ചത്. ലോകത്തിലെ ഏറ്റവും സെന്‍സിറ്റീവായ ദൂരദര്‍ശിനികളിലൊന്നായി ഇന്നും അത് തുടരുന്നു. ജ്യോതിശാസ്ത്ര മേഖലയ്ക്ക് കനപ്പെട്ട സംഭാവനകള്‍ നല്‍കിയ അദ്ദേഹം മഹാ വിസ്‌ഫോടന സിദ്ധന്താത്തെ വലിയ തോതില്‍ പിന്തുണച്ച വ്യക്തി കൂടിയായിരുന്നു.
ഊട്ടിക്ക് പിന്നാലെയാണ് അദ്ദേഹം പുനെയില്‍ വലിയൊരു ദൂരദര്‍ശിനി കൂടി സ്ഥാപിച്ചത്. വിദൂര പ്രപഞ്ചത്തിലെ പ്രാഥമിക ഹൈഡ്രജന്‍ മേഘങ്ങളെ കണ്ടെത്തുക ലക്ഷ്യമിട്ടായിരുന്നു പുനെയില്‍ ജയന്റ് മെട്രോവേവ് റേഡിയോ ടെലസ്‌കോപ് സ്ഥാപിച്ചത്. 2000ത്തിലാണ് ഇത് പ്രവര്‍ത്തനം തുടങ്ങിയത്.
ഗോവിന്ദ് സ്വരൂപിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അസാമാന്യ പ്രതിഭാശാലിയായ ശാസ്ത്രജ്ഞനായിരുന്നു ഗോവിന്ദ് സ്വരൂപ് എന്ന് മോദി അനുസ്മരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ